ചെസ്സ് കരുക്കളുടെ പേര് പോലും അറിയാത്ത അമ്മ. പോളിയോ ബാധിതനായതിനാൽ മക്കളുടെ കളി നേരിട്ട് കാണാൻ വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത ബാങ്ക് ജീവനക്കാരനായ അച്ഛൻ. ചെന്നൈയിലെ സാധാരണ കുടുംബത്തിൽ നിന്ന്, പണം ഇല്ലാത്തതിന്റെ പേരിൽ പത്താം വയസ്സിൽ കളി നിർത്തേണ്ടി വരുമായിരുന്ന ഒരു ബാലൻ ഇന്ന് ഇന്ത്യൻ ചെസ്സിനെ ആഗോള വിപണിയുടെ നെറുകയിൽ എത്തിച്ചിരിക്കുകയാണ്. ടിവിയിലെ കാർട്ടൂൺ ചാനലുകളിൽ നിന്ന് മകൾ വൈശാലിയെ മാറ്റാനായി രക്ഷിതാക്കൾ വാങ്ങിക്കൊടുത്ത ചെസ്സ് ബോർഡിൽ, രണ്ട് വയസ്സുകാരനായ അനിയൻ പ്രഗ്നാനന്ദ കളിപ്പാട്ടത്തിന് പകരം കരുക്കൾ കൊണ്ട് കളിച്ചുതുടങ്ങിയതായിരുന്നു ആ ചരിത്രത്തിന്റെ തുടക്കം. തുടക്കത്തിൽ ഭാരിച്ച യാത്രാച്ചെലവുകൾ താങ്ങാനാകാതെ കരിയർ അവസാനിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചെങ്കിലും, പത്താം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഇന്റർനാഷണൽ മാസ്റ്റർ’ എന്ന റെക്കോർഡ് പ്രഗ്നാനന്ദ സ്വന്തമാക്കിയതോടെ ‘റാംകോ ഗ്രൂപ്പ്’ സ്പോൺസർഷിപ്പുമായി എത്തുകയും ആ പ്രതിഭയുടെ വഴി തുറക്കപ്പെടുകയുമായിരുന്നു.

ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ സഹോദരങ്ങളായ പ്രഗ്നാനന്ദയും വൈശാലിയും ചേർന്ന് ഇന്ത്യൻ ചെസ്സിന്റെ സാമ്പത്തിക മുഖച്ഛായ തന്നെ മാറ്റിമറിച്ചു. അദാനി ഗ്രൂപ്പ്, ഇന്ത്യൻ ഓയിൽ, ഐടിസി തുടങ്ങിയ വമ്പൻ കോർപ്പറേറ്റുകൾ പ്രതിവർഷം 5 മുതൽ 7 കോടി രൂപ വരെയാണ് ഇന്ന് പ്രഗ്നാനന്ദയ്ക്ക് പ്രതിഫലമായി നൽകുന്നത്. ഗ്രാൻഡ്മാസ്റ്റർ തലത്തിലുള്ള ഉയർന്ന തയാറെടുപ്പുകൾക്കായി കോടിക്കണക്കിന് രൂപ വിലവരുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സെർവറുകൾ ആവശ്യമായി വരുന്ന ആധുനിക ചെസ്സിൽ, കോർപ്പറേറ്റ് സ്പോൺസർഷിപ്പുകൾ പ്രഗ്നാനന്ദയ്ക്ക് വലിയ തുണയായി. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങളെപ്പോലെ വലിയ ബ്രാൻഡ് മൂല്യം നേടിക്കൊടുക്കാൻ ഈ ചെന്നൈ സ്വദേശിയായ ഇരുപതുകാരന് സാധിച്ചു. മക്കൾക്കായി ഹോട്ടൽ മുറികളിൽ ചോറു വച്ചു നൽകി ഇന്നും ലോകമെമ്പാടും കൂടെ സഞ്ചരിക്കുന്ന അമ്മയും ചെന്നൈയിലെ വീട്ടിലിരുന്ന് ഫോണിലൂടെ മക്കളുടെ വിജയം കാണുന്ന അച്ഛനും അടങ്ങുന്ന ഈ കുടുംബം ഇന്ന് ഇന്ത്യൻ ചെസ്സിന്റെ തന്നെ അഭിമാന ചിഹ്നമാണ്.
Discover the inspiring journey of chess prodigy R Praggnanandhaa, who overcame financial struggles in Chennai to become a global grandmaster with massive brand value.
