ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ നേട്ടവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ‘അബ്യോം സ്പേസ്ടെക് ആൻഡ് ഡിഫൻസ്’ (Abyom SpaceTech & Defence). രാജ്യത്ത് ആദ്യമായി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, പുനരുപയോഗിക്കാൻ സാധിക്കുന്ന ലിക്വിഡ് റോക്കറ്റ് എൻജിന്റെ യോഗ്യതാ പരീക്ഷണം കമ്പനി വിജയകരമായി പൂർത്തിയാക്കി. അബ്യോം സ്പേസ്ടെക്കിന്റെ സ്ഥാപകനും സിഇഒയുമായ ജൈനുൽ ആബിദിന്റെ നേതൃത്വത്തിൽ കമ്പനിയുടെ സ്വന്തം കൊമേഴ്സ്യൽ ടെസ്റ്റ് ഫെസിലിറ്റിയിലാണ് (CTF) ഈ ചരിത്രപ്രധാനമായ പരീക്ഷണം നടന്നത്. എൻജിൻ സിസ്റ്റം, കൺട്രോൾ ആർക്കിടെക്ചർ, ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങി പരീക്ഷണത്തിന് ഉപയോഗിച്ച ഒരു സാങ്കേതികവിദ്യ പോലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയോ മറ്റ് ബാഹ്യ ഏജൻസികൾക്ക് ഉപകരാർ നൽകുകയോ ചെയ്തിട്ടില്ല എന്നതാണ് ഈ നേട്ടത്തിന്റെ സവിശേഷത.

അബ്യോം സ്പേസ്ടെക്കിന്റെ ‘ഹോപ്പ് വിടിവിഎൽ’ (HOPE VTVL) പുനരുപയോഗ റോക്കറ്റ് പദ്ധതിയിലേക്കും ഭാവിയിലെ ക്രയോജനിക് എൻജിൻ വികസനത്തിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണ് ഈ വിജയകരമായ പരീക്ഷണം. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രതിരോധ-സിവിൽ ബഹിരാകാശ മേഖലകളിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത നേടാനും ഇത് വഴിതുറക്കും. സാധാരണയായി ഇത്തരം ഗവേഷണങ്ങൾക്ക് വരുന്ന ചെലവിന്റെ പത്തിലൊന്നിൽ താഴെ തുക മാത്രം വിനിയോഗിച്ചാണ് മൂന്ന് വർഷത്തെ കഠിനാധ്വാനത്തിലൂടെ കമ്പനി ഈ അത്യാധുനിക സംവിധാനം ഒരുക്കിയത്. നിലവിൽ ഐഐടി ബോംബെ, ഐഐടി മദ്രാസ്, ബിറ്റ്സ് പിലാനി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ടെസ്റ്റിംഗ് സൗകര്യം പങ്കിടുന്നുണ്ട്. കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നതിനൊപ്പം, ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് തന്ത്രപരമായ കരുത്തുപകരാനും ഈ തദ്ദേശീയ റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Hyderabad-based startup Abyom SpaceTech successfully tests India’s first 100% indigenous reusable liquid rocket engine for the HOPE VTVL project.
