തിരുവനന്തപുരം മെട്രോയുടെ അന്തിമ വിശദ പദ്ധതി രേഖ (DPR) അടുത്ത ആഴ്ച സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സമർപ്പിക്കുന്ന ഈ ഡിപിആർ മന്ത്രിസഭയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിക്കും. സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചയുടൻ ഇത് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയക്കും.

കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ച് ആറ് മാസത്തിനകം തന്നെ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് കെഎംആർഎൽ അധികൃതരുടെ പ്രതീക്ഷ. പാപ്പനംകോട് മുതൽ ഇഞ്ചക്കൽ വരെ നീളുന്ന 31 കിലോമീറ്റർ പാതയാണ് പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ഐടി, ഭരണസംവിധാന, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പൂർണ്ണമായും എലവേറ്റഡ് പാതയായി നിർമ്മിക്കാനാണ് ഡിപിആറിലെ ശുപാർശ.
ചരിത്രപ്രാധാന്യമുള്ള നഗരഭാഗങ്ങളിലൂടെ ഭൂഗർഭ പാത നിർമ്മിക്കുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നെങ്കിലും ഇരട്ടിയിലധികം ചെലവ് വരുമെന്നതിനാൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എലവേറ്റഡ് പാതയിലേക്ക് മാറുകയായിരുന്നു. ഏകദേശം 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 60 ശതമാനം തുക ബാങ്ക് വായ്പയായും ബാക്കി 40 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ വിഹിതമായും കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ പ്രധാന ആകർഷണം ആനയറയിൽ നിർമ്മിക്കുന്ന അത്യാധുനിക സംയോജിത മൊബിലിറ്റി ഹബ്ബാണ്. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2024 പ്രകാരം നീക്കിവെച്ചിട്ടുള്ള 106 ഏക്കർ സർക്കാർ ഭൂമിയിലാണ് ഈ ഹബ്ബ് വരുന്നത്. ദേശീയപാത, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, പാർവതി പുത്തനാർ കനാൽ, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ സംയോജിത ഹബ്ബ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ പ്രധാന മെട്രോ സ്റ്റേഷനുകളോട് ചേർന്ന് മറ്റ് യാത്രാസൗകര്യങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്ന ആറ് മൈക്രോ മൊബിലിറ്റി ഹബ്ബുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
The final DPR for the Thiruvananthapuram Metro will be submitted to the Kerala government soon. Construction is expected to begin within 6 months of central approval.
