ഇന്ത്യയുടെ 114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) പദ്ധതിയുടെ ഭാഗമായി രാജ്യത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന റഫാൽ നിർമ്മാണ യൂണിറ്റ്, കേവലം ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു കേന്ദ്രം മാത്രമായി ഒതുങ്ങില്ലെന്ന് റിപ്പോർട്ട്. ഫ്രാൻസിലെ മെറിഗ്നാക് പ്ലാന്റിൽ നിലവിലുള്ള ഓർഡറുകളുടെ ഭാരം ലഘൂകരിക്കുന്നതിനൊപ്പം, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ഇന്ത്യയെ ദസോ ഏവിയേഷന്റെ (Dassault Aviation) രണ്ടാമത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി (TASL) കമ്പനി നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കുറച്ചു ജെറ്റുകൾ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുമെങ്കിലും, പിന്നീട് കൂടുതൽ വിമാനങ്ങളും ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മിക്കാനാണ് പദ്ധതി. രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയെയും ടാറ്റ, ബി.ഇ.എൽ തുടങ്ങിയ മുൻനിര വ്യവസായങ്ങളെയും ആഗോള എയറോസ്പേസ് വിതരണ ശൃംഖലയിലേക്ക് സംയോജിപ്പിക്കാൻ ഈ പദ്ധതി ഏറെ സഹായിക്കും. ഭാവിയിൽ തേജസ് എം.കെ-2, എ.എം.സി.എ തുടങ്ങിയ തദ്ദേശീയ യുദ്ധവിമാന പദ്ധതികൾക്കും ഈ ഉത്പാദന മികവ് മുതൽക്കൂട്ടാകും. അന്താരാഷ്ട്ര പ്രതിരോധ മാനദണ്ഡങ്ങളും ഫ്രഞ്ച് കയറ്റുമതി നയങ്ങളും പാലിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ, ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷൻ യുദ്ധവിമാനങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രമായി മാറും
Dassault Aviation plans to make India its second global production hub for Rafale fighter jets under the MRFA project to serve Indian forces and global exports
