കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഗുജറാത്തിലെ ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യൂസഫലി വിശദീകരിച്ചു. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് 4,000 കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, ഫൈവ് സ്റ്റാർ ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റ് തുടങ്ങിയവ അടങ്ങിയ വമ്പൻ പദ്ധതി വരുന്നത്. ഇന്ത്യയിലെ ഏറ്റവും വമ്പൻ ലുലു മാളെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കർ ഭൂമിയിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. 15,000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുതിനൊപ്പം ഫുഡ് പാർക്ക്, ഫിഷ് പ്രോസസിങ് പ്ലാന്റ് എന്നിവയും ഗുജറാത്തിൽ ഒരുക്കാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹകരണവും കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് അറിയിച്ചു.
അതേസമയം, കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ചങ്ങനാശേരിയിലെ കെജിഎ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് നിർമാണം. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പും കെജിഎ ഗ്രൂപ്പും ഒപ്പുവെച്ചു. 550ലേറെ പുതിയ തൊഴിവസരങ്ങളാണ് പുതിയ ഹൈപ്പർ മാർക്കര്രിലൂടെ സൃഷ്ടിക്കപ്പെടുക
