സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വഴി 2019ൽ ഇന്ത്യ നൽകിയ 150 മില്യൺ ഡോളർ അടിയന്തര ബജറ്റ് ധനസഹായത്തിന്റെ അവസാന ഗഡുവും മാലിദ്വീപ് തിരിച്ചടച്ചു. സെപ്റ്റംബർ 17-ഓടെ അവസാന 50 മില്യൺ ഡോളർ കൂടി അടച്ചുതീർത്തതോടെ ഈ കടബാധ്യത പൂർണ്ണമായി ഒഴിവായതായി മാലിദ്വീപ് ധനകാര്യ മന്ത്രി ഹസ്സൻ സരീർ വ്യക്തമാക്കി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവാദിത്തത്തോടെയാണ് കടം വീട്ടുന്നതെന്നും, പരമാധികൃത വികസന ഫണ്ടിലേക്കുള്ള നിക്ഷേപങ്ങളിലൂടെ സുസ്ഥിരമായ സാമ്പത്തിക മാനേജ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഈ വലിയ തിരിച്ചടവോടെ മാലിദ്വീപിന്റെ വിദേശനാണ്യ കരുതൽ ശേഖരം 600 മില്യൺ ഡോളറിന് താഴെയായി കുറഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ 643.8 മില്യൺ ഡോളറിലുണ്ടായിരുന്ന കരുതൽ ശേഖരമാണ് ഇപ്പോൾ ഇടിഞ്ഞിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ഒന്നര മാസത്തെ ഇറക്കുമതി ആവശ്യങ്ങൾക്ക് മാത്രമെ തികയുകയുള്ളൂ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ വർദ്ധനവും ഉയർന്ന ഇറക്കുമതിച്ചെലവും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന്മേൽ കനത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ജൂലൈ മാസത്തിലെ മാത്രം രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് 339.26 മില്യൺ ഡോളറായിരുന്നു.
കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും മാലിദ്വീപിന്റെ ആകെ എക്സ്റ്റേർണൽ ഡെറ്റ് ഈ വർഷം രണ്ടാം പാദത്തിൽ 3.59 ബില്യൺ ഡോളറായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. എണ്ണ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ അവശ്യ ഇറക്കുമതികൾക്ക് ആവശ്യമായ വിദേശനാണ്യം തടസ്സമില്ലാതെ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. കരുതൽ ശേഖരം സുരക്ഷിതമായ അളവിൽ നിലനിർത്തുന്നതിനും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി നിരന്തരം ചർച്ചകൾ നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
The Maldives clears its final $50 million instalment to fully repay a $150 million SBI loan facility from India, facing forex reserve pressure.