ഇനി കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കണ്ണൂർ ഫെനിയും കേരളത്തിലെ വില്പനശാലകളിലേക്കെത്തും. പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തെ അബ്കാരി ആക്ടും ചട്ടവും ഭേദഗതി ചെയ്തതോടെ സംസ്ഥാനത്തെ ഇത്തരത്തിലെ ആദ്യ ഫെനി ഉത്പാദനത്തിനു പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലെ സംരംഭത്തിനു അന്തിമാനുമതി ലഭിച്ചു. എക്സൈസ് ലൈസൻസ് മാത്രമാണ് ഇനി കിട്ടാനുള്ളത്. അടുത്ത കശുമാങ്ങാ സീസണായ ഡിസംബറിൽ കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘കണ്ണൂർ ഫെനി’ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംരംഭകർ . തുടക്കത്തിൽ വിപണനം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയാകും.
പ്രൈമറി സംഘങ്ങൾ മുഖേന കശുമാങ്ങ സംഭരിച്ചാകും നിർമ്മാണം. ലാഭത്തിന്റെ എൺപത് ശതമാനവും കർഷകരിലേക്കെത്തിക്കും. കശുമാവ് കൃഷി വ്യാപിപ്പിക്കാൻ വായ്പയും സബ്സിഡിയും നൽകും. ഡിസംബർ മുതൽ മേയ് വരെയാണ് കശുമാങ്ങാ സീസൺ.ഈ സമയത്താകും ഫെനി ഉത്പാദനം. ഫെനി ഉത്പാദനത്തിന് ശേഷം കശുമാങ്ങയുടെ ചണ്ടി സംസ്കരിച്ച് ജൈവവളമാക്കും.

കശുമാങ്ങ സംസ്കരിക്കാനും ഡിസ്റ്റിലറിക്കുമായി കാഞ്ഞിരക്കൊല്ലിയിൽ നാലേക്കർ സ്ഥലം ബാങ്കിനുണ്ട്. ഗോവയിൽനിന്ന് ഉപകരണങ്ങളെത്തിച്ച് അടുത്ത സീസണിൽ ഫെനി ഉൽപാദനം തുടങ്ങാനാകും.
ഒരുകിലോ കശുമാങ്ങയിൽ നിന്ന് 5.5 ലിറ്റർ നീര് വരെ ലഭിക്കും . ഇത് സംസ്കരിച്ചാൽ കിട്ടുന്നത് അര ലിറ്റർ ഫെനിയാകും. ഒരു ലിറ്റർ ഫെനിയുടെ ഉത്പാദനച്ചെലവ് 200-250 രൂപ വരെയെത്തും . 100% എക്സൈസ് നികുതി ഉള്ളതിനാൽ ലിറ്ററിന് 500-600 രൂപയ്ക്ക് വിൽക്കാനാവുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ. ലൈസൻസ് കശുമാങ്ങ ഫെനിക്ക് മാത്രമായതിനാൽ, മറ്റു പഴങ്ങൾ ഉപയോഗിക്കാനാകില്ല. ഓഫ് സീസണിൽ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ കശുവണ്ടി ഫാക്ടറിയും ബാങ്ക് ആരംഭിക്കുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 100പേർക്ക് തൊഴിൽ സാദ്ധ്യതയുണ്ടെന്നതാണ് പദ്ധതിയുടെ മറ്റൊരു മേന്മ .
കശുമാങ്ങയിൽ നിന്ന് ഫെനി എന്ന ആശയവുമായി 2016ലാണ് പയ്യാവൂർ ബാങ്ക് സർക്കാരിനെ സമീപിച്ചത്. 2022 ജൂൺ 30ന് അനുമതി നൽകി. എന്നാൽ, ഫെനി നിർമ്മാണത്തിനുള്ള ചട്ടം രൂപീകരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് കൂടി വന്ന ശേഷമാണ് അന്തിമ അനുമതി നൽകിയത്.
ഫെനി ഗോവയുടെ തനത് മദ്യമായതിനാൽ ഈ പേര് ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ബാങ്ക് അധികൃതർ. നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം ആവശ്യമെങ്കിൽ പുതിയപേര് പരിഗണിക്കുമെന്നു പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി വ്യക്തമാക്കി.
‘Kannur Feni’ made from cashew apples will soon reach liquor outlets across Kerala. With the amendment of the state’s Abkari Act and related rules to allow the production of low-alcohol beverages from fruits, the first such Feni in Kerala has received final approval for production. The initiative is by a venture under the Payyavoor Service Cooperative Bank.Preparations are underway to extract cashew apple juice and produce ‘Kannur Feni’ in the Goan style during the next cashew season in December. Initially, the product will be marketed through Consumerfed outlets.”