ഇന്ത്യയിൽ മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹനങ്ങളിൽ (M&HCVs) എയർ കണ്ടീഷൻ ക്യാബിൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 7.5 മുതൽ 55 ടൺ വരെ ഭാരമുള്ള ട്രക്കുകൾക്കാണ് ഉത്തരവ് ബാധകമാകുക. ഇതനുസരിച്ച് 2025 ഒക്ടോബർ മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ട്രക്കുകളുടെയും ക്യാബിനിൽ എസി ഉറപ്പാക്കണം. 2023ൽ സർക്കാർ നൽകിയ നിർദേശമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിനായി രാജ്യത്തെ രണ്ടാമത്തെ വലിയ ട്രക്ക് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് പൂർണസജ്ജമാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
നിലവിൽ കമ്പനിയുടെ എല്ലാ ഫാക്ടറികളും എസി ക്യാപ് വാഹനങ്ങൾ നിർമ്മിക്കുന്നതായി അശോക് ലെയ്‌ലാൻഡ് എം ആൻഡ് എച്ച്‌സിവി മേധാവി സഞ്ജീവ് കുമാർ പറഞ്ഞു. AVTR, BOSS ശ്രേണിയിലുള്ള ട്രക്കുകൾ ചെന്നൈയിലാണ് നിർമിക്കുന്നത്. ഒക്ടോബറിലെ സമയപരിധിക്ക് മുമ്പ് നിർമാണം പൂർണഗതിയിൽ ആക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പിലാകുന്നതോടെ വാഹന വിലയിൽ ഉണ്ടാകുന്ന നേരിയ വർധനവ് കൈകാര്യം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾ സജ്ജരാണെന്നും ഇതിനായി വായ്പാ മോഡലുകൾ ക്രമീകരിക്കുന്നുണ്ടെന്നും സഞ്ജീവ് കുമാർ വിശദീകരിച്ചു.

ദീർഘദൂരം യാത്ര ചെയ്യുന്ന ട്രക്കുകളിലെ ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് നിർബന്ധമാക്കണമെന്ന നിർദേശം. 2016ലാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. എന്നാൽ വാഹന വിലയിലെ വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് നടപ്പിലാക്കുന്നത് വൈകുകയായിരുന്നു. പിന്നീട് എസി ക്യാബിൻ നിയമത്തിനായുള്ള കരട് വിജ്ഞാപനം 2023 ജൂലൈ മാസത്തിൽ കേന്ദ്രം അംഗീകരിച്ചു. ഈ പരിഷ്കാരത്തോടെ വാഹന വില ഏകദേശം 1% മുതൽ 1.5% വരെ വർദ്ധിക്കും.
Ashok Leyland confirms readiness for the October 2025 AC cabin mandate for M&HCVs, with all manufacturing units producing compliant vehicles and offering advanced HVAC options.