കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭേദഗതികൾ സംസ്ഥാനത്തിന് സഹായകരമാകും. നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2019ലെ കേരള കെട്ടിട ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന റോഡ് വീതിയുമായി ബന്ധപ്പെട്ട നിയമത്തിൽ അടക്കം ഇളവുകൾ വരുത്തും. കാറ്റഗറി-II പഞ്ചായത്തുകളിലെ വാണിജ്യ കെട്ടിടങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന പരമാവധി വിസ്തീർണ്ണം വർദ്ധിപ്പിക്കും.
പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകളിലും മാറ്റങ്ങൾ വരുത്തും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം നടത്തുന്ന നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കും. ഇതിനുപുറമേ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പരിഷ്കരിക്കും. ഇതിനായി, കെട്ടിട വിസ്തീർണ്ണം കണക്കാക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും.
ഭൂമി വിനിയോഗം കാര്യക്ഷമമാക്കാൻ ഉടമസ്ഥാവകാശ രേഖ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ഐകെജിഎസിലെ പദ്ധതി നിർദ്ദേശങ്ങൾക്കായുള്ള ഭൂമി പരിവർത്തനത്തിനുള്ള അപേക്ഷകൾക്കാണ് മുൻഗണന. ഭൂമി കാറ്റഗറി മാറ്റത്തിൽ കൃഷി ഓഫീസർമാരുടെ അധികാരങ്ങൾ നിർവചിക്കുന്നതിനുള്ള സർക്കുലറും പുറപ്പെടുവിക്കും.
Kerala decides to amend 31 laws across various departments to boost investment, streamline processes, and implement proposals from the Invest Kerala Global Summit.