ഇന്ത്യയുടെ ഐസ്ക്രീം ലേഡി എന്നാണ് രജനി ബെക്ടർ (Rajni Bector) അറിയപ്പെടുന്നത്. വെറും 20000 രൂപ മുതൽമുടക്കിൽ നിന്ന് 6000 കോടി രൂപയുടെ ബിസിനസ് പടുത്തുയർത്തിയതിനാലാണ് രജനിക്ക് ആ പേര് ലഭിച്ചത്. ഈ വമ്പൻ വളർച്ചകൊണ്ട് എഫ്എംസിജി മേഖലയിലെ ‘സൂപ്പർസ്റ്റാറായി’ മാറുന്നു രജനി ബെക്ടറും അവരുടെ വിവിധ ബ്രാൻഡുകളും.
ചെറുകിട സംരംഭത്തെ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാക്കി വളർത്താൻ രജനിക്ക് മുതൽക്കൂട്ടായത് പാചകത്തോടുള്ള ഇഷ്ടവും മികച്ച ഗുണമേൻമയോടെ അത് ആവശ്യക്കാരിലെത്തിക്കാനുള്ള മനസ്സുമാണ്. ലുധിയാനയിലെ വീട്ടിൽ കേക്ക് ഉണ്ടാക്കി വിറ്റായിരുന്നു രജനിയുടെ ബിസിനസ് തുടക്കം. പിന്നീട് 1978ൽ 20000 രൂപ വായ്പയെടുത്ത് ഐസ്ക്രീം നിർമാണ യൂണിറ്റ് തുടങ്ങി. ബിസ്ക്കറ്റുകളും മറ്റ് ഭക്ഷണ വസ്തുക്കളും ഉൾപ്പെടുത്തി ചെറു ബിസിനസ് പിന്നീട് ഇംഗ്ലീഷ് ഓവൻ (English Oven bakery products) എന്ന പേരിൽ വിപുലീകരിച്ചു. ഇന്ന് മക്ഡൊണാൾഡ്സ്, പിസ ഹട്ട്, കെഎഫ്സി തുടങ്ങി വമ്പൻ കമ്പനികൾക്ക് പോലും രജനിയും അവരുടെ സംരംഭവും സേവനം നൽകുന്നു.

ക്രെമിക്ക എന്ന ബ്രാൻഡിൽ ആരംഭിച്ച ഐസ്ക്രീം നിർമാണത്തിനു പെട്ടെന്നു തന്നെ ജനപ്രീതി ലഭിച്ചു. അതും ഇംഗ്ലീഷ് ഓവന്റെ വളർച്ചയുമാണ് മിസിസ് ബെക്ടർസ് ഫുഡ് സ്പെഷ്യാലിറ്റീസ് ലിമിറ്റഡ് (Mrs. Bectors Food Specialities Ltd) എന്ന കമ്പനി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. 1995ൽ മക്ഡൊണാൾഡ്സിന് ബർഗർ നിർമാണത്തിനുള്ള ബൺ വിതരണം ചെയ്യാൻ തുടങ്ങിയതാണ് കമ്പനിക്ക് നിർണായകമായത്. വിവിധ ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് മനസിലാക്കി ഗ്രേറ്റർ നോയിഡയിൽ നിർമ്മാണ കേന്ദ്രം തുറക്കുകയാണ് രജനി പിന്നീട് ചെയ്തത്. അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നീട് രാജ്യത്തുടനീളം നിരവധി ബേക്കറികളും നിർമാണ കേന്ദ്രങ്ങളും രജനി ആരംഭിച്ചു. ഐസ്ക്രീം, ബൺ, കേക്കുകൾ എന്നിവയ്ക്കു പുറമേ ടൊമാറ്റോ കെച്ചപ്പും മയോണൈസും ഫ്രോസൺ ബേക്കറി ഉൽപന്നങ്ങളും ജാമുകളും എല്ലാമായി നീണ്ട ഉത്പന്ന നിരയാണ് കമ്പനിയുടേത്. നിലവിൽ രാജ്യത്തെ എഫ്എംസിജി മേഖലയിലെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നായ മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസ് ലിമിറ്റഡിൻ്റെ വിപണി മൂല്യം 6681 കോടി രൂപയാണ്. രാജ്യത്തുടനീളം 23 സംസ്ഥാനങ്ങളിൽ കമ്പനി ഔട്ട്ലെറ്റുകളുണ്ട്.
Learn how Rajni Bector transformed a small ₹20,000 investment into a ₹6,000 crore FMCG empire, becoming a superstar in the food industry.