ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് കമ്പനിയാണ് എൻവിഡിയ (Nvidia). എന്നാൽ കമ്പനി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചത് ആ വലിപ്പത്തിന്റെ മാത്രം കാര്യത്തിലല്ല, മറിച്ച് ഒരു ടെക്കിയെ നിയമിക്കാൻ 900 മില്യൺ ഡോളർ (8000 കോടി രൂപ) ചിലവഴിച്ചതിലൂടെയാണ്. ആഗോള തലത്തിൽ ഇത്രയും തുകയ്ക്ക് ഒരു ടെക്കി നിയമിതനാകണമെങ്കിൽ സ്വാഭാവികമെന്നോണം അതൊരു ഇന്ത്യൻ ബന്ധമുള്ള ആളുമാകണം. ഇന്ത്യൻ വംശജനായ റോച്ചൻ ശങ്കറിനെയാണ് (Rochan Sankar) വൻ തുക നൽകി എൻവിഡിയ നിയമിച്ചിരിക്കുന്നത്.
സിലിക്കൺ വാലി ആസ്ഥാനമായുള്ള എഐ ഹാർഡ്‌വെയർ സ്റ്റാർട്ടപ്പായ എൻഫാബ്രിക്കയുടെ (Enfabrica) സ്ഥാപകനും പ്രസിഡന്റും സിഇഒയുമാണ് റോച്ചൻ ശങ്കർ. ആയിരക്കണക്കിന് ചിപ്പുകളെ ഒരു സൂപ്പർ കമ്പ്യൂട്ടർ പോലെ പ്രവർത്തിപ്പിക്കുക എന്ന വെല്ലുവിളിയാണ് റോച്ചൻ ശങ്കറിന്റെ കമ്പനിയായ എൻഫാബ്രിക്ക പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് റോച്ചനേയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനേയും എൻവിഡിയയിലേക്ക് എത്തിച്ചിരിക്കുന്നത്. നെറ്റ്‌വർക്ക് വേഗത കുറയ്ക്കാതെ തന്നെ ഒരേസമയം ഒരു ലക്ഷം എഐ ചിപ്പുകൾ വരെ ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് എൻഫാബ്രിക്കയുടെ സാങ്കേതികവിദ്യയുടെ സവിശേഷത. ഈ സവിശേഷതയാണ് റോച്ചൻ ശങ്കറിനേയും സംഘത്തേയും എൻവിഡിയയിലെത്തിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ടൊറന്റോ സർവകലാശാലയിൽ (University of Toronto) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള റോച്ചൻ വാർട്ടൺ സ്കൂളിൽ (The Wharton School of the University of Pennsylvania) നിന്ന് എംബിഎയും പൂർത്തിയാക്കി. തുടർന്ന് നിരവധി സ്റ്റാർട്ടപ്പുകളിലും സെമികണ്ടക്ടർ കമ്പനികളിലും പ്രവർത്തിച്ച അദ്ദേഹം ബ്രോഡ്കോമിൽ (Broadcom Inc.) സീനിയർ ഡയറക്ടർ ജോലി വിട്ടാണ് എൻഫാബ്രിക്ക ആരംഭിച്ചത്.
Nvidia reportedly spent $900M (₹8000 Cr) to hire Indian-origin techie Rochan Sankar, the founder/CEO of AI startup Enfabrica, for his innovative chip technology.