സർക്കാരിന്റെ വികസിത് ഭാരത് ദർശനത്തിന് കീഴിൽ 2047ഓടെ 7000 കിലോമീറ്റർ പാസഞ്ചർ കോറിഡോറുകൾ നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇന്ത്യൻ റെയിൽവേയുടെ ഭാവിയിലേക്കുള്ള മഹത്തായ രൂപരേഖയാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മണിക്കൂറിൽ 350 കിലോമീറ്റർ പരമാവധി വേഗതയും 320 കിലോമീറ്റർ പ്രവർത്തന വേഗതയുമാണ് പുതിയ അതിവേഗ റൂട്ടുകൾക്ക് ഉണ്ടാകുക. ഇവ രാജ്യത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങളെ പുനർനിർവചിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്റർനൈഷണൽ റെയിൽവേ എക്വിപ്മെന്റ് എക്സിബിഷനിൽ (IREE) സംസാരിച്ച വൈഷ്ണവ്, വരാനിരിക്കുന്ന കോറിഡോറുകളിൽ തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനങ്ങളും നൂതന ഓപ്പറേഷൻസ് കൺട്രോൾ സെന്ററുകളും ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും വേഗതയും സുരക്ഷയും വർധിപ്പിക്കുമെന്നും വ്യക്തമാക്കി. വന്ദേ ഭാരത് 4.0, അമൃത് ഭാരത് 4.0, ഭാവിയിലെ നിർമാണ മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ മുൻനിര ട്രെയിൻ മോഡലുകളിലുടനീളം അടുത്ത തലമുറ നവീകരണങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
മികച്ച സീറ്റുകൾ, മെച്ചപ്പെടുത്തിയ ടോയ്‌ലറ്റുകൾ, പരിഷ്കരിച്ച വർക്ക്‌മാൻഷിപ്പ് തുടങ്ങിയവയുമായാണ് വന്ദേ ഭാരത് 4.0 വരിക. പുഷ്-പുൾ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അമൃത് ഭാരത് 3.0 ദീർഘദൂര റൂട്ടുകൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ട്രെയിൻസെറ്റുകളും ലോക്കോമോട്ടീവുകളും അവതരിപ്പിക്കുമെന്നും 36 മാസത്തിനുള്ളിൽ പരീക്ഷണത്തിന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
union minister ashwini vaishnaw announced india’s plan to build 7,000 km of high-speed passenger rail corridors (350 kmph max) by 2047 under the viksit bharat vision.