എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി എയർപോർട്ട്സ്. എന്നാൽ നിലവിൽ എയർലൈൻ രംഗത്തേക്ക് ഗ്രൂപ്പ് പ്രവേശിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് എയർലൈൻ ബിസിനസിലേക്ക് എപ്പോൾ കടക്കും എന്ന ചോദ്യം ഏറെക്കാലമായി ബിസിനസ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് അദാനി എയർപോർട്ട്സ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ ജീത് അദാനി. അദാനി ഗ്രൂപ്പിന് എയർലൈൻ ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതികളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

11 ബില്യൺ ഡോളറിന്റെ നിക്ഷേപപദ്ധതിയിലൂടെ വിമാനത്താവള ബിസിനസ് വിപുലീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ജീത് അദാനിയുടെ വെളിപ്പെടുത്തൽ. തൽക്കാലം വിമാനക്കമ്പനി ബിസിനസിലേക്ക് കടക്കില്ലെന്നും, വിമാനക്കമ്പനികൾ നടത്താൻ വളരെ വ്യത്യസ്തമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിമാനത്താവള ബിസിനസിലാണ് ഗ്രൂപ്പിന്റെ മുഴുവൻ ശ്രദ്ധ. ഇതിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതെന്നും ജീത് അദാനി അറിയിച്ചു.
സ്വകാര്യ മേഖലയ്ക്ക് ലീസ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്ന 11 വിമാനത്താവളങ്ങളിലാണ് അദാനി എയർപോർട്ട്സിന്റെ പ്രധാന ലക്ഷ്യം. നിലവിൽ രാജ്യത്ത് ഏഴ് വിമാനത്താവളങ്ങളാണ് അദാനി എയർപോർട്ട്സ് കൈകാര്യം ചെയ്യുന്നത്.
will focus on its $11 billion airport expansion plan rather than launching an airline, aiming to bid for 11 more airports in India
