ഇന്ത്യൻ നാവികസേനയ്ക്കായി ആറ് വലിയ സർവേ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ സ്വന്തമാക്കാൻ കൊച്ചി കപ്പൽശാല (CSL). ഏകദേശം ₹6,000 കോടി രൂപ വിലമതിക്കുന്ന കരാറാണ് കൊച്ചി കപ്പൽശാല നേടാൻ ഒരുങ്ങുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ കപ്പലിനും ₹1,000 കോടിയിൽ താഴെ നിരക്ക് ക്വോട്ട് ചെയ്തതോടെ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽനിർമാണ കമ്പനി ടെൻഡറിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ബിഡറായി മാറുകയായിരുന്നു.

അതേസമയം വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കൊച്ചി കപ്പൽശാല തയ്യാറായിട്ടില്ല. ടെൻഡർ ഫലം ഉടൻ പ്രഖ്യാപിച്ച് കൊച്ചി കപ്പൽശാലയെ ഇന്ത്യൻ നാവികസേന ഔദ്യോഗികമായി അറിയിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുശേഷം മാത്രമേ സിഎസ്എല്ലിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുകയുള്ളൂ എന്നാണ് റിപ്പോർട്ട്. ടെൻഡറിൽ Larsen & Toubro Shipbuilding രണ്ടാമത്തെ കുറഞ്ഞ നിരക്ക് പറഞ്ഞ ബിഡറായിരുന്നു.
₹6,000 കോടി രൂപയുടെ ഈ വമ്പൻ കരാർ ലഭിക്കുന്നതോടെ ഇന്ത്യയിലെ നാവിക കപ്പൽനിർമാണ രംഗത്തെ പ്രധാന പങ്കാളിയായ സിഎസ്എൽ അതിന്റെ സ്ഥാനം കൂടുതൽ ശക്തമാകും. നിലവിൽ കമ്പനിയുടെ ഓർഡർ ബുക്കിൽ 14 നാവിക കപ്പലുകൾ ഉൾപ്പെടുന്ന വലിയ പദ്ധതികളാണ് ഉള്ളത്. 2025 ഒക്ടോബറിൽ ഒരു യൂറോപ്യൻ ക്ലയന്റിൽ നിന്ന് എൽഎൻജി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫീഡർ കപ്പലുകൾ നിർമ്മിക്കാൻ ₹2,000 കോടി രൂപയുടെ കരാർ നേടിയതടക്കമുള്ള മറ്റ് ശ്രദ്ധേയ നേട്ടങ്ങൾക്കു പിന്നാലെയാണ് ഈ പുതിയ ഓർഡർ വരുന്നത്.
ഓർഡറിന്റെ പ്രധാന വിവരങ്ങൾ
കരാർ മൂല്യം: ഏകദേശം ₹6,000 കോടി
കപ്പലുകൾ: ഇന്ത്യൻ നാവികസേനയ്ക്കായി ആറ് വലിയ സർവേ കപ്പലുകൾ
ബിഡ് നില: ഓരോ കപ്പലിനും ₹1,000 കോടിയിൽ താഴെ നിരക്ക് ക്വോട്ട് ചെയ്ത് ഏറ്റവും കുറഞ്ഞ ബിഡർ
അടുത്തിടെ ഇന്ത്യൻ നാവികസേനയ്‌ക്കായി നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW SWC) ഉൾപ്പെടെ മൂന്ന് ടെക്നോളജിക്കലി അഡ്വാൻസ്ഡ് വെസ്സലുകൾ സിഎസ്എൽ നീറ്റിലിറക്കിയിരുന്നു. ഇതിനുപുറമേ ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ (CSOV), ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിലർ സക്ഷൻ ഹോപ്പർ ഡ്രെഡ്ജറായ ഡിസിഐ ഡ്രെഡ്ജ് ഗോദാവരി എന്നീ കപ്പലുകളും സിഎസ്എൽ നീറ്റിലിറക്കി.
നാവിക, വാണിജ്യ, പരിസ്ഥിതി സൗഹൃദ മേഖലകളിൽ കപ്പൽശാലയുടെ നേതൃത്വത്തെ ഉറപ്പിക്കുന്നതാണ് ഈ ട്രിപ്പിൾ വിക്ഷേപണം. 2019 ഏപ്രിലിൽ ഒപ്പുവെച്ച എട്ട് കപ്പലുകളുടെ കരാറിന് കീഴിൽ നിർമിച്ച ആറാമത്തെ കപ്പലാണ് നാവികസേനയ്ക്കുള്ള എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി. 78 മീറ്റർ നീളവും 896 ടൺ ഭാരവുമുള്ള ഈ കപ്പലിന് 25 നോട്ട് വരെ വേഗത കൈവരിക്കാൻ കഴിയും. ഓഫ്‌ഷോർ പുനരുപയോഗ ഊർജ വിപണിയിലേക്കുള്ള സിഎസ്എല്ലിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നത് സിഎസ്ഒവി. 93 മീറ്റർ നീളവും 19.6 മീറ്റർ വീതിയുമുള്ള ഈ കപ്പലിൽ ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ, മെഥനോൾ-റെഡി എഞ്ചിനുകൾ, വലിയ ലിഥിയം-അയൺ ബാറ്ററി പായ്ക്കുകൾ തുടങ്ങിയ സവിശേഷതകളാണ് ഉള്ളത്.
നെതർലാൻഡ്‌സിലെ റോയൽ ഐഎച്ച്‌സിയുമായി സഹകരിച്ച് ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയ്‌ക്കായി നിർമിക്കുന്ന ഡിസിഐ ഡ്രെഡ്ജ് ഗോദാവരി ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ഡ്രെഡ്ജറാണ്. 127 മീറ്റർ നീളവും 36 മീറ്റർ ഡ്രെഡ്ജിംഗ് ആഴവുമുള്ള 12,000 ക്യുബിക് മീറ്റർ ട്രെയിലർ സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ ഇന്ത്യയുടെ തുറമുഖ ആഴം കൂട്ടുന്നതിനും റിക്ലമേഷൻ കപ്പാസിറ്റി വർധിപ്പിക്കുന്നതിനും സഹായിക്കും.
ഇപ്പോൾ സിഎസ്എൽ ഏകദേശം ₹22,000 കോടി മൂല്യമുള്ള 65 കപ്പലുകൾ ഉൾപ്പെടുന്ന വലിയ പദ്ധതികൾ നടപ്പിലാക്കുകയാണ്. പ്രതിരോധ മേഖലയിലും ഹരിത കപ്പൽ സാങ്കേതികവിദ്യയിലും കമ്പനി സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Cochin Shipyard Limited (CSL) emerges as the lowest bidder for a landmark ₹6,000 crore Indian Navy contract to build six large survey vessels. Discover how this win bolsters CSL’s massive ₹22,000 crore order book.
