തിരുവനന്തപുര നിവാസികൾ കാത്തിരുന്ന രണ്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ പേരൂർക്കട ഫ്ലൈഓവറും വട്ടിയൂർക്കാവ് റോഡ്-ജംഗ്ഷൻ വികസനവും നടപ്പാക്കൽ ഘട്ടത്തിലേക്ക്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (RBDCK) പേരൂർക്കട ഫ്ലൈഓവറിന്റെ കരാർ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ലിമിറ്റഡിന് നൽകി. ഫ്ലൈഓവർ നിർമ്മാണത്തിനായുള്ള അലൈൻമെന്റിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. മാർച്ച് അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 106.7 കോടി രൂപയാണ് ഈ പദ്ധതിയുടെ ചിലവ്.

അതേസമയം, 531.76 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവ് റോഡ്-ജംഗ്ഷൻ വികസനത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് (ULCCS) ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. റോഡ് വീതികൂട്ടൽ, ഫുട്പാത്തുകൾ, ഡ്രെയിനേജ് സംവിധാനം, ആധുനിക സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ വികസനമാണ് ഇവിടെ നടപ്പാക്കുന്നത്.
ശാസ്തമംഗലം, മണ്ണാറക്കോണം, വട്ടിയൂർക്കാവ്, പേരൂർക്കട, വഴയില തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ രണ്ട് പദ്ധതികളും നിർണായകമാകും. നിർമ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളിൽ ഫ്ലൈഓവർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് വ്യക്തമാക്കി.
Major infrastructure boost for Thiruvananthapuram! Construction of the ₹106.7 Cr Peroorkada Flyover and the ₹531.76 Cr Vattiyoorkavu road development project is set to begin. Learn more about the project timeline and how it aims to end traffic woes in the capital
