ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇലക്ട്രോണിക്സിലെ (Samsung) തൊഴിലാളി യൂണിയനുകൾ സമരത്തിലേക്ക് നീങ്ങുന്നത് ആഗോള ചിപ്പ് വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ശമ്പള വർദ്ധന, ബോണസ് പരിഷ്കരണം തുടങ്ങിയവ ആവശ്യപ്പെട്ട് മെയ് മാസത്തിൽ 18 ദിവസത്തെ പണിമുടക്കിനാണ് ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ സാംസങ്ങിലെ യൂണിയനുകൾ തയ്യാറെടുക്കുന്നത്. നിലവിൽ 1.25 ലക്ഷം ജീവനക്കാരിൽ 90,000 പേരും യൂണിയന്റെ ഭാഗമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ കുതിച്ചുചാട്ടം കാരണം ആഗോളതലത്തിൽ സെമികണ്ടക്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, സാംസങ്ങിലെ ഉൽപ്പാദനം തടസ്സപ്പെടുന്നത് സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ, ഓട്ടോമൊബൈൽ തുടങ്ങിയ വ്യവസായങ്ങളെ സാരമായി ബാധിക്കും.

പ്രധാന എതിരാളിയായ എസ്കെ ഹൈനിക്സ് (SK Hynix) തങ്ങളുടെ ലാഭത്തിന്റെ 10 ശതമാനം ബോണസായി നൽകാൻ തീരുമാനിച്ചതാണ് സാംസങ് ജീവനക്കാരുടെ സമരത്തിനു പിന്നിൽ. ലാഭവിഹിതം ജീവനക്കാർക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും ശമ്പളത്തിൽ 7 ശതമാനം വർദ്ധന വേണമെന്നുമാണ് യൂണിയന്റെ ആവശ്യം. എന്നാൽ 6.2 ശതമാനം ശമ്പള വർദ്ധനയും പ്രത്യേക ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പണിമുടക്ക് ഒഴിവാക്കാൻ കമ്പനി മാനേജ്മെന്റ് ചർച്ചകൾ തുടരുകയാണെങ്കിലും, സമരം നടന്നാൽ പ്യോങ്ടെക്കിലെ പ്ലാന്റിലെ ഉൽപ്പാദനത്തെ അത് പകുതിയോളം ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഉപഭോക്താക്കൾക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കുമെന്ന ആശങ്കയിലാണ് സാംസങ് അധികൃതർ.
Samsung Electronics faces an 18-day general strike in May 2026 as 90,000 union members demand better pay. Learn how this massive walkout could cripple the global semiconductor market and worsen the AI chip shortage.
