ദേശീയ സുരക്ഷ മുൻനിർത്തി ചൈനീസ് ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് സേവനദാതാക്കളായ ഏഷ്യാസാറ്റിന്റെ (AsiaSat) പ്രവർത്തനാനുമതി നിർത്തലാക്കുന്നതിനുള്ള നീക്കം ശക്തമാക്കി ഇന്ത്യ. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള പ്രമുഖ സാറ്റലൈറ്റ് ഓപ്പറേറ്ററായ ഏഷ്യാസാറ്റിന് മാർച്ച് 31ന് ശേഷം സേവനം തുടരാൻ അനുമതി നൽകില്ലെന്ന് ഇന്ത്യൻ സ്പേസ് റെഗുലേറ്ററായ ഇൻ-സ്പേസ് (IN-SPACe) വ്യക്തമാക്കി. അതേസമയം, ഈ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാരിനും ഏഷ്യാസാറ്റ് പ്രക്ഷേപകരായ ജിയോസ്റ്റാർ (JioStar), സീ (Zee) തുടങ്ങിയവയ്ക്കുമെതിരെ ‘ട്രിഗർ നോട്ടീസ്’ അയച്ച് നിയമനടപടിയിലേക്ക് നീങ്ങുകയാണ് ചൈനീസ് കമ്പനി.

എന്താണ് തർക്കം?
ഏകദേശം 33 വർഷമായി ഇന്ത്യയിലെ പ്രമുഖ ചാനലുകൾക്ക് സാറ്റലൈറ്റ് കപ്പാസിറ്റി നൽകുന്ന കമ്പനിയാണ് ഏഷ്യാസാറ്റ്. എന്നാൽ ചൈനീസ് സർക്കാരിന് വലിയ സ്വാധീനമുള്ള ചൈന ഇന്റർനാഷണൽ ട്രസ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ (CITIC Ltd) എന്ന കമ്പനിക്ക് ഏഷ്യാസാറ്റിൽ 50.50% ഓഹരി പങ്കാളിത്തമുണ്ട്. ഇന്ത്യൻ വാർത്താവിനിമയ മേഖലയിൽ ചൈനീസ് ബന്ധമുള്ള കമ്പനികളുടെ സാന്നിധ്യം സുരക്ഷാ ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് ഇൻ-സ്പേസ് നിരോധനം ഏർപ്പെടുത്തിയത്. ഒരു ഇന്ത്യൻ സ്വതന്ത്ര ഡയറക്ടറെ നിയമിക്കാമെന്നും നിക്ഷേപം വർദ്ധിപ്പിക്കാമെന്നും ഏഷ്യാസാറ്റ് വാഗ്ദാനം ചെയ്തെങ്കിലും സുരക്ഷാ ആശങ്കകൾ മുൻനിർത്തി സർക്കാർ അത് തള്ളുകയായിരുന്നു.
ചാനലുകളെ ബാധിക്കുമോ?
ഏപ്രിൽ ഒന്നിനകം മറ്റ് സാറ്റലൈറ്റുകളിലേക്ക് മാറിയില്ലെങ്കിൽ ഇന്ത്യയിലെ പല പ്രമുഖ ചാനലുകളുടേയും സംപ്രേഷണം തടസ്സപ്പെട്ടേക്കാം. ബിബിസി (BBC), സിഎൻഎൻ (CNN), അൽ ജസീറ തുടങ്ങിയ അന്താരാഷ്ട്ര ചാനലുകൾ നിലവിൽ ഏഷ്യാസാറ്റ് വഴിയാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ജിയോസ്റ്റാർ, സീ തുടങ്ങിയ കമ്പനികൾ ഇതിനോടകം തന്നെ ഇന്ത്യയുടെ സ്വന്തം ജിസാറ്റ് (GSAT) സാറ്റലൈറ്റുകളിലേക്ക് മാറാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
അപ്രതീക്ഷിതമായ സർക്കാർ നിരോധനം വന്നതിനാൽ (Force Majeure) കരാർ ബാധ്യതയില്ലെന്നാണ് ഇന്ത്യൻ കമ്പനികളുടെ വാദം. എന്നാൽ ഇന്ത്യയിൽ നിരോധനം വന്നാലും തങ്ങളുമായുള്ള ആഗോള കരാർ നിലനിൽക്കുമെന്നും പണം നൽകണമെന്നുമാണ് ഏഷ്യാസാറ്റിന്റെ നിലപാട്. ഇതോടെ ഇന്ത്യൻ സ്പേസ് മേഖലയിൽ വലിയൊരു നിയമയുദ്ധത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
India’s space regulator IN-SPACe to ban Chinese-owned AsiaSat from March 31 due to national security concerns. Major broadcasters like JioStar and Zee move to GSAT as a legal battle begins
