12549.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ നിർദിഷ്ട വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ യു ഡി എഫ് സർക്കാരിന്റെ നിലപാട് നിർണായകം. സംസ്ഥാനത്തു നിർമിച്ചിട്ടുള്ളതിൽ സാങ്കേതികമായി സങ്കീർണമായ ഹൈവേ പദ്ധതികളിലൊന്നാണ് നിർദ്ദിഷ്ട തിരുവനന്തപുരം ഔട്ടർ റിങ് റോഡ്.
ഭൂമി ഏറ്റെടുക്കലും നിർമാണച്ചെലവും ഉൾപ്പെടെ കിലോമീറ്ററിന് ഏകദേശം 200 കോടിയോളം രൂപ ചെലവു വരുമെന്നാണ് കണക്ക്. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് – എൻഎച്ച് 866 പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും സർവീസ് റോഡ് നിർമാണച്ചെലവും സംസ്ഥാന സർക്കാരാണു വഹിക്കേണ്ടത്. ഏകദേശം 2660 കോടി രൂപ സംസ്ഥാനം ഈയിനത്തിൽ കണ്ടെത്തേണ്ടി വരും എന്നിരിക്കെ വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

നിർമാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടിയും മണ്ണ് ഉൾപ്പെടെയുള്ളവയുടെ റോയൽറ്റി ഫീസും ഉൾപ്പെടെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ അംഗീകരിച്ച് ധാരണയിലെത്തിയിട്ടുണ്ട്. പദ്ധതിക്ക് പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് അപ്രൈസൽ കമ്മിറ്റി ശുപാർശ ചെയ്തതോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമേ ധാരണാപത്രം ഒപ്പിടുകയുള്ളൂ. പുതിയ സർക്കാരാണ് ഇനി ധാരണാപത്രം ഒപ്പിടേണ്ടത്. കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രമേ ഇനി ലഭിക്കേണ്ടതുള്ളൂ .
ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഏകദേശം 12549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നേരത്തെ വിഴിഞ്ഞം– തേക്കട, തേക്കട– നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമിക്കാനാണ് തീരുമാനം. ജിഎസ്ടി കൂടാതെ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് ഏകദേശം 6857 കോടി രൂപയാണ്. നിർമാണത്തിനു മുന്നോടിയായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഏകദേശം 1267 കോടി രൂപയാകും. ഭൂമിയേറ്റെടുക്കലിനു മാത്രം 4450 കോടി വേണ്ടി വരും. ഇതിൽ പകുതി ഏകദേശം 2225 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. സർവീസ് റോഡിന്റെ നിർമാണച്ചെലവായ ഏകദേശം 434 കോടി രൂപയും സംസ്ഥാനം വഹിക്കണം.
The future of Kerala’s costliest ₹12,549.5 crore Vizhinjam-Navayikulam Outer Ring Road project rests with the new UDF government, which needs to find ₹2,660 crore for its share
