കേരളത്തിലെ പ്രധാന തീരദേശ നഗരങ്ങളെ മണിക്കൂറുകൾക്കുള്ളിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് കാറ്റമറാൻ ഫെറി സർവീസ് വരുമോ? കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഹൈസ്പീഡ് ഫെറി സർവീസ് പ്രയോഗികമാകും എന്ന് വിവിധ പഠനങ്ങൾ പറയുന്നു. സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ പരിഗണയിലാണിപ്പോൾ ഹൈസ്പീഡ് കാറ്റമറാൻ ഫെറി സർവീസ്.
പദ്ധതി യാഥാർഥ്യമായാൽ ദേശീയപാതകളിലെ തിരക്ക് ഗണ്യമായി കുറയും. കേരളത്തിലങ്ങോളമിങ്ങോളം റെയിൽവേയിലെ അമിത യാത്രാഭാരം കുറയുകയും കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. കൊച്ചി, ബേപ്പൂർ, അഴീക്കൽ, വിഴിഞ്ഞം, കൊല്ലം തുടങ്ങിയ തുറമുഖങ്ങൾ പുതിയ സാമ്പത്തിക കേന്ദ്രങ്ങളായി വളരും. കേരളത്തിന്റെ കടൽ അധിഷ്ഠിത സമ്പദ്വ്യവസ്ഥ (Blue Economy) ശക്തിപ്പെടുത്താൻ സഹായിക്കും.

അതിവേഗ കാറ്റമറാൻ ഫെറികൾക്ക് ഒരേസമയം 1,000-ത്തിലധികം യാത്രക്കാരെയും 150 ഓളം കാറുകളെയും കൊണ്ടുപോകാൻ കഴിയും. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇത്തരം ഫെറികൾ കേരളത്തിലെ പ്രധാന തീരദേശ നഗരങ്ങളെ മണിക്കൂറുകൾക്കുള്ളിൽ ബന്ധിപ്പിക്കും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും പരസ്പരം വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയും.
കൊച്ചി – കോഴിക്കോട് , കൊച്ചി – തിരുവനന്തപുരം യാത്ര ഏകദേശം 2 മണിക്കൂർ കൊണ്ടും, കൊച്ചി – കണ്ണൂർ ഏകദേശം 3 മണിക്കൂർ കൊണ്ടും സാധ്യമാകുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത് യാത്രക്കാരെ മാത്രമല്ല, കാറുകളെയും ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്നതിനാൽ കുടുംബ യാത്രകൾക്കും വിനോദസഞ്ചാരത്തിനും വലിയ സൗകര്യമായിരിക്കും. ഇത് വഴി ആഭ്യന്തര വിനോദസഞ്ചാരത്തിനും അന്തർദേശീയ ടൂറിസത്തിനും വലിയ ഉത്തേജനം ലഭിക്കും.
കേരളത്തിന് ഏകദേശം 590 കിലോമീറ്റർ നീളമുള്ള തീരദേശവും നിരവധി തുറമുഖങ്ങളും ഇതിനകം തന്നെ ഉണ്ട്. അതിനാൽ പുതിയ റെയിൽപാതകൾക്കായി ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതില്ല. നിലവിലുള്ള തുറമുഖങ്ങളും ടെർമിനലുകളും വികസിപ്പിച്ച് താരതമ്യേന കുറഞ്ഞ ചെലവിൽ ഈ സംവിധാനം നടപ്പാക്കാനാകും.
നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, നിയമപരമായ തർക്കങ്ങൾ എന്നിവ വളരെ കുറയും.
പ്രകൃതിദുരന്തങ്ങളോ റോഡ് തടസ്സങ്ങളോ ഉണ്ടായാലും ബദൽ ഗതാഗത മാർഗമായി പ്രവർത്തിക്കാൻ കഴിയും. ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും കുറച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനം സൃഷ്ടിക്കാനാകും.
ലോകത്തിലെ പല തീരദേശ രാജ്യങ്ങളും കടൽപാതകളെ പ്രധാന ഗതാഗത മാർഗമായി ഉപയോഗിക്കുമ്പോൾ, 590 കിലോമീറ്റർ നീളമുള്ള തീരദേശമുള്ള കേരളത്തിനും അതേ സാധ്യതകൾ ഉണ്ട് . കേരളത്തിന്റെ ഭാവി വികസനത്തിൽ കടൽ ഏറ്റവും വലിയ അവസരമാണ്. റോഡിനും റെയിലിനും ഒപ്പം അതിവേഗ കടൽഗതാഗതവും ചേർന്നാൽ കേരളത്തിന് ലോകോത്തര ഗതാഗത ശൃംഖല സൃഷ്ടിക്കാനാകും.
Kerala State Water Transport Department is considering a high-speed catamaran K-Ferry service to connect major coastal cities like Kochi, Trivandrum, and Kozhikode.
