വിശാഖപട്ടണത്ത് പുതിയ 1,000 കിടക്കകളുള്ള ഗ്രീൻഫീൽഡ് മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി നിർമ്മിക്കുന്നതിനായി എ.ഐ.ജി ഹോസ്പിറ്റൽസ് (AIG Hospitals) 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിലെ യെൻഡയിൽ ഒൻപത് ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ആശുപത്രി സമുചയം വരുന്നത്. അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം സംസ്ഥാന ഐ.ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാര ലോകേഷും എ.ഐ.ജി ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡിയും ചേർന്ന് നിർവ്വഹിച്ചു.

ആശുപത്രിയുടെ ആദ്യ ഘട്ടത്തിൽ 650 കിടക്കകൾ സജ്ജീകരിക്കുമെന്നും 2028 ഒക്ടോബറോടെ ഇത് പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ 350 കിടക്കകൾ കൂടി ഉൾപ്പെടുത്തി പദ്ധതിയുടെ മൊത്തത്തിലുള്ള ശേഷി 1,000 കിടക്കകളായി ഉയർത്തും. ഒൻപത് ഏക്കർ ക്യാമ്പസിൽ ആശുപത്രിക്ക് പുറമെ നഴ്സിങ് കോളേജ്, പാരാമെഡിക്കൽ ട്രെയിനിങ് സെന്റർ, റിസർച്ച് ലബോറട്ടറി, എ.ഐ സെന്റർ എന്നിവയും ഉൾപ്പെടുത്തി സമഗ്രമായ ഒരു ആരോഗ്യ-വിദ്യാഭ്യാസ ആവാസവ്യവസ്ഥയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
50-ലധികം മെഡിക്കൽ-സർജിക്കൽ സ്പെഷ്യലിറ്റികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ആരോഗ്യ മേഖലയിൽ പുതിയൊരു ചരിത്രമാണ് വിശാഖപട്ടണത്ത് കുറിക്കുന്നത്. 1,000 ഡോക്ടർമാർ ഉൾപ്പെടെ ക്ലിനിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി ഏകദേശം 9,000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സംരംഭത്തിന് സാധിക്കുമെന്ന് മന്ത്രി നാര ലോകേഷ് വ്യക്തമാക്കി. ദിവസേന 5,000 ഒ.പി കൺസൾട്ടേഷനുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് ഔട്ട്പേഷ്യന്റ് ബ്ലോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
AIG Hospitals invests ₹2,000 crore to construct a 1,000-bed greenfield multispecialty hospital and healthcare campus in Vizag, creating 9,000 job opportunities.
