ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ. ഓൺലൈൻ റാപ്പിഡ് ചെസ്സ് മത്സരമായ എയർതിംഗ്‌സ് മാസ്റ്റേഴ്‌സിന്റെ എട്ടാം റൗണ്ടിലാണ് ഈ അപൂർവ നേട്ടം പ്രഗ്നാനന്ദ നേടിയത്.
തുടക്കം മുതൽ ആക്രമണോത്സുകനായി കളിച്ച പ്രഗ്നാനന്ദ പക്ഷേ കളിയുടെ മധ്യഘട്ടത്തിൽ കാൾസനെ തളയ്ക്കാനുളള അവസരം നഷ്ടപ്പെടുത്തിയിരുന്നു. പക്ഷേ, വീണ്ടും തിരിച്ചുവന്നു, കാൾസന്റെ മേൽ നിരന്തരമായ സമ്മർദ്ദം ചെലുത്തി ഒടുവിൽ ലോകചാമ്പ്യനെ മുട്ടുകുത്തിച്ചപ്പോൾ അത് ഒരു അസുലഭ നിമിഷമായിരുന്നു.
എയർതിംഗ്സ് മാസ്റ്റേഴ്‌സിന്റെ ഓൺലൈൻ റാപ്പിഡ് റാപ്പിഡിന്റെ എട്ടാം റൗണ്ടിൽ താൻ തോൽക്കാൻ പോകുകയാണെന്ന് തിരിച്ചറിഞ്ഞ കാൾസൺ മുഖത്ത് കൈകൾ വച്ച് പരിഭ്രാന്തനായി ഇരുന്നു. പ്രഗ്നാനന്ദയുടെ മുഖത്ത് ഞെട്ടലിന്റെ ഒരു തരംഗം പടർന്നു. ചെന്നൈ നഗരപ്രാന്തമായ പാഡിയിലുള്ള തന്റെ വീട്ടിൽ പുലർച്ചെ 2 മണിക്കുള്ള നിശ്ശബ്ദതയിൽ ഓസ്‌ലോയിലെ സ്‌ക്രീനിന്റെ മറുവശത്ത് ചുരുളഴിഞ്ഞത് എന്താണെന്ന് ഉൾക്കൊള്ളാൻ കഴിയാതെ വിടർന്ന കണ്ണുകളോടെ, അവൻ കൈകൾ കൊണ്ട് വായ പൊത്തി. കറുത്ത കരുക്കളിൽ 39 കരുനീക്കങ്ങളിലൂടെ പ്രഗ്നാനന്ദ ഇന്ത്യയുടെ ചെസ്സ് പ്രതീക്ഷകളിൽ പുതിയ ചരിത്രം എഴുതി ചേർത്തു. കിടന്നാൽ ഉറക്കം വരില്ല എന്നറിയാമെങ്കിലും ഒന്നുറങ്ങണം എന്ന് മാത്രമാണ് അപ്പോൾ പ്രഗ്നാനന്ദ പറഞ്ഞത്.
അത് അവന്റെ അവിശ്വസനീയ നിമിഷമായിരുന്നു. ലോക ഒന്നാം നമ്പർ കാൾസെൻ,ചെസ്സിലെ അനിഷേധ്യ ചക്രവർത്തിയായ കാൾസൺ എപ്പോഴും അവന്റെ ആരാധനാപാത്രമായിരുന്നു. നാല് വർഷം മുമ്പ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ ആയതിന് ശേഷം പ്രഗ്നാനന്ദ പ്രതികരിച്ചത് ഒരിക്കൽ കാൾസനെ തോൽപ്പിക്കുക എന്നതാണ് ഏറ്റവും വലിയ സ്വപ്നമാണെന്നാണ്. ഒരുപക്ഷേ, അതിലും പ്രധാനമായ കാര്യം ഈ വിജയത്തിലൂടെ ആനന്ദിന്റെ പിൻഗാമിയെയും രാജ്യത്ത് ചെസ്സ് കുതിപ്പിന് ഒരു മുന്നണി പോരാളിയെയും ഇന്ത്യ കണ്ടെത്തിയെന്നതാണ്. എന്തായാലും16 വയസ്സ് മാത്രമുളള കൊച്ച് ഗ്രാൻഡ് മാസ്റ്റർക്ക് ഇനിയുമേറെ ദൂരം പോകാനുണ്ട്.
