ജോലി ഭാരമുയർത്തുന്ന സമ്മർദ്ദവും ഇണങ്ങാത്ത തൊഴിൽ സമയവും കാരണം ലോകവ്യാപകമായി വലിയൊരു ശതമാനം സ്ത്രീ ജീവനക്കാർ തൊഴിൽ ഉപേക്ഷിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട് . Women@Work 2022: A Global Outlook’ എന്ന പേരിൽ പുറത്തുവന്ന റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത് റിപ്പോർട്ട് അനുസരിച്ച്, കോവിഡ് സാഹചര്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആളുകൾ വലിയ തോതിൽ ജോലി ഉപേക്ഷിക്കുന്നു. ഗ്രേറ്റ് റെസിഗ്നേഷൻ അഥവാ മഹത്തായ രാജി എന്നാണ് ഈ ആഗോള പ്രതിഭാസത്തെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ 500 പേർ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള 5,000 സ്ത്രീകളെ കേന്ദ്രീകരിച്ച്, 2021 നവംബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
ബേൺഔട്ടിൽ തളരുന്ന സ്ത്രീജീവനക്കാർ
സ്ത്രീകളെ തൊഴിലിൽ നിന്ന് അകറ്റുന്ന ഒരു പ്രധാന ഘടകമാണ് ബേൺഔട്ട്. സമ്മർദ്ദങ്ങളെ അതിജീവിക്കാനാകാതെ പുതിയ തൊഴിൽ അന്വേഷിക്കുന്നവരിൽ 40 ശതമാനം സ്ത്രീകളും കാരണമായി കാരണമായി ചൂണ്ടിക്കാട്ടുന്നത് അതാണ്. സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും അടുത്ത രണ്ട് വർഷത്തിനുള്ളിൽ തൊഴിലുപേക്ഷിക്കാൻ പദ്ധതിയിടുന്നു.9 ശതമാനം പേർ മാത്രമാണ് തങ്ങളുടെ നിലവിലെ തൊഴിലുടമയ്‌ക്കൊപ്പം അഞ്ച് വർഷത്തിൽ കൂടുതൽ തുടരാൻ ഉദ്ദേശിക്കുന്നത്. LGBTപോലുള്ള വിഭാഗങ്ങളിൽപ്പെട്ടവർ, നോൺ-മാനേജീരിയൽ റോളുകളിൽ ഉള്ളവർ എന്നിവർ തൊഴിലിടത്തിൽ നേരിടേണ്ടിവരുന്ന ഒഴിവാക്കൽ മനോഭാവവും തൊഴിൽ ഉപേക്ഷിക്കാനുള്ള കാരണങ്ങളിലുൾപ്പെടുന്നു.