റേഷൻകടകളെ കെ-സ്റ്റോറുകളാക്കാൻ സംസ്ഥാനസർക്കാർ, വാങ്ങാനാകും പാൽ മുതൽ ഗ്യാസ് വരെ

റേഷൻകടകളെ കെ-സ്റ്റോറുകളാക്കാൻ സംസ്ഥാനസർക്കാർ പദ്ധതിയിടുന്നു. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലുള്ള സ്റ്റോറുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, മിൽമ ബൂത്തുകൾ, ഇ-സേവനങ്ങൾ, മിനി എടിഎമ്മുകൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് സംവിധാനം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14 ജില്ലകളിലും അഞ്ചു കെ-സ്റ്റോറുകൾ വീതം തുറക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്. മാവേലി സ്റ്റോറുകൾവഴി നിലവിൽ നൽകിവരുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കെ-സ്റ്റോറിലൂടെ വിൽക്കും. കാർഡ് ഉടമകൾക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ റേഷൻ കടകളിൽനിന്ന് പണം പിൻവലിക്കാനാകുന്ന എടിഎം സമാന ബാങ്കിംഗ് സൗകര്യവും ഏർപ്പെടുത്തും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14000ത്തോളം റേഷൻ കടകളും സ്മാർട്ടാക്കുകയാണ് ലക്ഷ്യം. രണ്ടുകിലോമീറ്റർ ചുറ്റളവിൽ ബാങ്കുകൾ, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്. 300 ചതുരശ്ര അടിയുള്ള റേഷൻ കടകളെയാണ് കെ-സ്റ്റോറിനായി പരിഗണിക്കുക. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള റേഷൻകടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകും.

Share.

Comments are closed.

Exit mobile version