കപ്പടാ മീശയുമായി പുഞ്ചിരിക്കുന്ന സ്വന്തം ചിത്രം ഒരു കറി മസാലയുടെ പാക്കറ്റിൽ വച്ച് പരസ്യം ചെയ്ത ഗുലാത്തി MDH മസാലയെ ഇന്ത്യയെങ്ങും പേരുകേട്ട ബ്രാൻഡാക്കി മാറ്റി. ചുവന്ന തലപ്പാവും ഷെർവാനിയുമായി പുഞ്ചിരി തൂകുന്ന ദാദാജി, ബിസിനസ് ലോകത്തെ Spice King ആണ്. ഭാഷയ്ക്കും ദേശത്തിനും തലമുറകൾക്കും അതീതനായി ഒരു മസാല സാമ്രാജ്യം സൃഷ്ടിച്ച സ്കൂൾ ഡ്രോപ്പ്ഔട്ടായ പ്രതിഭാശാലി. അതിലുപരി സെൽഫ്മെയ്ഡ് കോടീശ്വരൻ. പാസഞ്ചർ ഫെറി സർവീസ് മുതൽ കണ്ണാടികൾ വിൽക്കുന്നതും മരപ്പണി ചെയ്യുന്നതും വരെ നിരവധി തൊഴിലുകളിലൂടെ കടന്നു പോയ ഗുലാത്തി സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാദിഷ്ഠമായ കറിക്കൂട്ട് കൊണ്ട് ഒരു സാധാരണ ഇന്ത്യൻ വീട്ടമ്മയുടെ ജീവിതം ലളിതമാക്കി.
‘Mahashian Di Hatti’, എന്ന MDH അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ട് മേഖലയിൽ 1919 ൽ Mahashay Chunni Lal Gulati ആണ് സ്ഥാപിച്ചത്. കാലക്രമേണ, ഗുലാത്തി തന്റെ ചെറുകിട കുടുംബ ബിസിനസ്സ് ഒരു മൾട്ടിക്രോർ കമ്പനിയായി വളർത്തിയെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തി. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു പെർഫെക്ട് ബ്ലെൻഡ് ആയിരുന്നു ഗുലാത്തിയുടെ മസാലകൾ. Meat Masala, Garam Masala, Rajma Masala, Shahi Paneer Masala, Dal Makhani Masala, Sabzi Masala എന്നിങ്ങനെ 64 ഇനം ഉത്പന്നങ്ങൾ. 2017ൽ ഈ FMCG കമ്പനി നേടിയത് 924 കോടി രൂപയായിരുന്നു. 2017ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന FMCG CEO ആയി ഗുലാത്തി. നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ബ്രാൻഡിന് എട്ട് ലക്ഷം റീട്ടെയിൽ ഡീലർമാരും 1,000 ഹോൾസെയിൽ കച്ചവടക്കാരും ഉണ്ട്. 1500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിൽ സ്കൂളുകളും ഹോസ്പിറ്റലുമുണ്ട്. നൂറോളം രാജ്യങ്ങളിലേക്ക് പ്രോഡ്ക്ട്സ് MDH ഇംപോർട്ട് ചെയ്യുന്നു. ദുബായ്, ലണ്ടൻ എന്നിവിടെ ഓവർസീസ് ഓഫീസുകളും MDH നുണ്ട്. 62ഓളം പ്രോഡക്ടുകളുളള MDH ഉത്തരേന്ത്യയിൽ 80% മാർക്കറ്റ് ഷെയറാണ് അവകാശപ്പെടുന്നത്.
ഇന്നത്തെ പാകിസ്താനിലുള്ള സിയാൽകോട്ടിൽ 1923 ൽ Mahashay Chunnilal ന്റെയും Chanan Devi യുടെയും മകനായിട്ടാണ് ധരംപാൽ ഗുലാത്തിയുടെ ജനനം. പഠനത്തിൽ അത്ര തല്പരനല്ലാ തിരുന്നതിനാൽ അഞ്ചാംതരം എത്തിയപ്പോൾ തന്നെ സ്കൂൾ വിട്ടു. പിന്നീട് പിതാവിന്റെ കണ്ണാടി, സോപ്പ് കച്ചവടത്തിൽ സഹായിയായി. പാൽ ഉൽപന്നങ്ങൾ വിൽക്കാൻ പിതാവിനെ സഹായിക്കുകയും ചെയ്തു. തുണി, അരി വ്യാപാരം തുടങ്ങിയ മറ്റു കച്ചവടങ്ങളിലേക്കും തിരിഞ്ഞു. ഒരു കൗമാരക്കാരന് കച്ചവടത്തിൽ നിന്ന് ലഭിച്ച ആശയങ്ങളാണ് പിന്നീട് ബിസിനസിൽ ഒരു Consumer-centric vision രൂപപ്പെടുത്താൻ ഗുലാത്തിയെ സഹായിച്ചത്. അച്ഛനും മകനും ചേർന്ന് Mahashian Di Hatti, എന്ന പേരിൽ ഒരു സുഗന്ധവ്യഞ്ജന ഷോപ്പ് തുറന്നു. എന്നാലത് ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. ഇന്ത്യാ വിഭജനത്തെ തുടർന്ന് ഒരു രാത്രിയിൽ ഗുലാത്തി കുടുംബത്തിന് അവരുടെ എല്ലാ സാധനങ്ങളും ഉപേക്ഷിച്ച് ദില്ലിയിലേക്ക് കുടിയേറേണ്ടി വന്നു. ദില്ലിയിൽ ജോലി തേടി ഇറങ്ങുമ്പോൾ 1500 രൂപയായിരുന്നു ഗുലാത്തിയുടെ പോക്കറ്റിൽ ഉണ്ടായിരുന്നത്. 650 രൂപക്ക് ഒരു കുതിര വണ്ടി (Tonga ) വാങ്ങി ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആളുകളെ എത്തിക്കുന്ന ജോലി ചെയ്തു. അന്നന്നത്തെ ഉപജീവനം എന്നതിലുപരി ഉയർച്ചയിലേക്ക് പോകാൻ ഗുലാത്തി ആഗ്രഹിച്ചിരുന്നു. തനിക്ക് വൈദഗ്ധ്യമുളള തന്റെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ നിന്ന് കൂടുതൽ വരുമാനം നേടാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ, അദ്ദേഹം തന്റെ ടോംഗ വിറ്റ് കരോൾ ബാഗ് പ്രദേശത്തെ അജ്മൽ ഖാൻ റോഡിൽ ഒരു ചെറിയ ഷോപ്പ് വാങ്ങി. സിയാൽകോട്ടിലെ Mahashian Di Hattiയുടെ ബാനർ അങ്ങനെ ദില്ലിയിലും ഉയർന്നു. അടുത്ത രണ്ടു വർഷത്തിനുളളിൽ ഗുലാത്തിയും ഇളയ സഹോദരൻ സത്പാലും പ്രാദേശിക പരസ്യങ്ങളിലൂടെയും ആളുകൾ പറഞ്ഞും ഒരു പേര് നേടിയെടുത്തു.1953 ൽ അവർ ദില്ലിയിൽ ആദ്യത്തെ മോഡേൺ സ്പൈസ് സ്റ്റോർ സ്ഥാപിച്ചു. fast consumerism എന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് മസാലക്കൂട്ടുകൾ വീട്ടിൽ ചെയ്താൽ മാത്രമേ നല്ലതായിരിക്കൂ എന്ന ചിന്തയുളള തലമുറയിലേക്ക് MDH പതിയെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 1959 ലാണ് MDH സ്പൈസസ് കമ്പനിനിർമാണ യൂണിറ്റ് തുടങ്ങിയത്. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കുമ്പോൾ, തന്റെ മസാലകളെ ബാക്കിയുള്ളവയിൽ നിന്ന് വേറിട്ടു നിർത്തേണ്ടതിന്റെ ആവശ്യകത ഗുലാത്തി മനസ്സിലാക്കിയിരുന്നു. അതിനായി ഊർജ്ജസ്വലവും ആകർഷകവുമായ ഒരു പരസ്യ കാമ്പെയ്‌ൻ കണ്ടെത്തുന്നതിന് എല്ലാ ബുദ്ധിയും പ്രയോഗിച്ചു.
‘Hygienic, Full of Flavour & Tasty’ എന്ന പരസ്യവാചകം കാർഡ്ബോർഡ് പാക്കേജിംഗിൽ ഉപയോഗിച്ചു. മീശയുള്ള ‘ദാദാജി’ ഒരു ദിവസം ഒരു ബ്രാൻഡായി മാറും എന്ന് കരുതിയല്ല MDH പരസ്യങ്ങൾ പിറന്നത്. ഉപഭോക്താക്കളുമായി ഒരു പ്രത്യേക കണക്ഷൻ സൃഷ്ടിക്കാനും ആരിൽ നിന്ന് ഉല്പന്നം വാങ്ങുന്നുവെന്ന് അറിയാൻ അവരെ അനുവദി ക്കുകയുമായിരുന്നു പരസ്യങ്ങളിൽ സ്വയം പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ സ്ട്രാറ്റജി. ആ തന്ത്രം ഫലിച്ചു. കാലങ്ങൾക്കിപ്പുറവും അത് തുടരുന്നു. രാജ്യത്തിന് നൽകിയ സേവനങ്ങൾക്ക് 2019ൽ പദ്മഭൂഷൺ നൽകി ധരംപാൽ ഗുലാത്തിയെ ആദരിച്ചിരുന്നു.
സ്വയം ഒരു ബ്രാൻഡ് ആകുന്നതിലൂടെ സെലിബ്രിറ്റി പരസ്യങ്ങൾ പിന്നീടുണ്ടാക്കുന്ന വിവാദങ്ങൾ ഒഴിവാക്കാനും MDHന്റെ വിശ്വാസ്യത നില നിർത്താനും ഗുലാത്തിക്ക് കഴിഞ്ഞു. ‘Asli Masale Sach Sach’ എന്ന ക്യാച്ച് ഫ്രെയ്‌സിനോടു കിടപിടിക്കും വിധം മികച്ചതും സ്ഥിരതയാർന്നതുമായ ഗുണനിലവാരത്തിൽ ഇന്നും MDH തുടരുന്നു. ടെക്നോളജിക്കൽ അഡ്വാൻസ്മെന്റ്സ് കമ്പനിയിൽ മാറ്റങ്ങൾ വരുത്തിയപ്പോഴും മസാലകളുടെ രുചിയും ഗുണനിലവാരവും അതേപടി നിലനിൽക്കുന്നുവെന്ന് ഗുലാത്തി ഉറപ്പുവരുത്തി. കാലാനുസൃതമായി പുതിയ രുചിഭേദങ്ങളും മസാലക്കൂട്ടുകളും MDH ബ്രാൻഡിൽ പിന്നീടെത്തി. ഗുണനിലവാരത്തിൽ സ്ഥിരത നിലനിർത്തുന്നതിനായി മിക്ക അസംസ്കൃത വസ്തുക്കളും കേരളം, കർണാടക, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. MDH സ്പൈസസിന് രാജ്യത്ത് ഡൽഹി, നാഗ്പൂർ, അമൃത്സർ തുടങ്ങിയിടങ്ങളിൽ 15 മാനുഫാക്ചറിംഗ് പ്ലാന്റുകളുണ്ട്. ഗുണ നിലവാരം പരിശോധിക്കുന്നതിന് Quality control ലബോറട്ടറീസും ഉണ്ട്. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഇല്ലാതെ എത്തുന്നു എന്ന് ഇങ്ങനെ ഉറപ്പു വരുത്തുന്നു.