ഗൂഗിൾ പ്ലേ സ്റ്റോർ വരുമാനമുണ്ടാക്കാൻ വഴിവിട്ട ആപ് കച്ചവടം നടത്തുന്നുണ്ടോ?  അങ്ങനെയാണ് കാര്യങ്ങളെന്ന് തെളിഞ്ഞാൽ ഗൂഗിൾ വീണ്ടും കോടികൾ പിഴയൊടുക്കേണ്ടി വരും. ഇതാദ്യമായല്ല ഗൂഗിൾ പ്ലേ സ്റ്റോറിനെതിരെ റെഗുലേറ്റർമാർ അന്വേഷണം നടത്തുന്നതും, കോടികൾ പിഴയീടാക്കിച്ചതും.

കഴിഞ്ഞ വർഷം ഒക്ടോബർ 25 ന്, ഗൂഗിളിന്റെ പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് റെഗുലേറ്റർ 936.44 കോടി രൂപ പിഴ ചുമത്തി.

ഇത്തവണ ഇന്‍-ആപ്പ് പേയ്‌മെന്റുകള്‍ക്കായി ഈടാക്കുന്ന സേവന ഫീസ് ആന്റിട്രസ്റ്റ് നിയമം ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു. ഗൂഗിളിന്റെ യൂസര്‍ ചോയ്‌സ് ബില്ലിംഗ് (യുസിബി) സംവിധാനം പരിശോധിക്കാന്‍ ടിന്‍ഡറിന്റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സിസിഐ പറഞ്ഞു.

മൂന്നാം കക്ഷി ബില്ലിംഗ് അനുവദിക്കാനും ഡെവലപ്പര്‍മാരെ അവരുടെ ഇന്‍-ആപ്പ് പേയ്‌മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന രീതി അവസാനിപ്പിക്കാനും ഒക്ടോബറില്‍ CCI ഗൂഗിളിനോട് നിര്‍ദ്ദേശിച്ചിരുന്നു. നിയമലംഘനത്തിന് 113 മില്യണ്‍ ഡോളര്‍ പിഴ ചുമത്താനും സിസിഐ തയ്യാറായി.
അന്യായമായ ബിസിനസ്സ് രീതികൾ അവസാനിപ്പിക്കാനും അതിൽ നിന്ന് വിട്ടുനിൽക്കാനും CCI കമ്പനിയോട് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഗൂഗിള്‍ യൂസര്‍ ചോയ്‌സ് ബില്ലിംഗ്- UCB  സംവിധാനം അവതരിപ്പിച്ചു. ആ സംവിധാനത്തിലും ഗൂഗിൾ അപാകത കാട്ടുന്നുണ്ടെന്ന പരാതിയിന്മേലാണ് ഇപ്പോളത്തെ അന്വേഷണം.

CCI ഉത്തരവുകളുടെ ലംഘനവുമായി ബന്ധപ്പെട്ട കോമ്പറ്റീഷൻ ആക്ടിന്റെ സെക്ഷൻ 42 പ്രകാരമാണ് ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ (എഡിഐഎഫ്) നൽകിയ പരാതിയെ തുടർന്നാണ് നടപടി.

എന്താ കുഴപ്പം യൂസര്‍ ചോയ്‌സ് ബില്ലിംഗ്- UCB ക്ക്

ഇന്‍-ആപ്പ് ഡിജിറ്റല്‍ ഉള്ളടക്കം വാങ്ങുമ്പോള്‍ സ്വന്തം പേയ് മെന്റ് ഓപ്ഷനുകള്‍ പ്രാപ്തമാക്കുന്നുണ്ട്. എന്നിരുന്നാലും, പുതിയ സംവിധാനം ഇപ്പോഴും 11 ശതമാനം മുതല്‍ 26 ശതമാനം വരെ ഉയര്‍ന്ന ‘സേവന ഫീസ്’ ചുമത്തുന്നുവെന്ന് കമ്പനികള്‍ പരാതിപ്പെടുന്നു. ഇതോടെ ആന്റിട്രസ്റ്റ് നിര്‍ദ്ദേശം പാലിക്കുന്നതില്‍ ഗൂഗിള്‍ പരാജയപ്പെട്ടുവെന്ന് മാച്ച് ഗ്രൂപ്പും അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷനും വാദിച്ചു.

CCI നിർദ്ദിഷ്ട ചോദ്യങ്ങളുള്ള ഒരു കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയും നാലാഴ്ചയ്ക്കുള്ളിൽ അതിന്റെ പ്രതികരണം സമർപ്പിക്കാൻ  ഗൂഗിളിനോട് ആവശ്യപ്പെടുകയും ചെയ്തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവ് പാലിക്കാത്തത് ഗുരുതരമായ പ്രശ്നമായാണ് കാണുന്നതെന്നും ഇത് തെളിയിക്കപ്പെട്ടാൽ കമ്പനിക്ക് പിഴയും സീനിയർ എക്‌സിക്യൂട്ടീവുകൾക്കെതിരെയും നടപടിയുണ്ടാകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Share.

Comments are closed.

Exit mobile version