രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്കെന്ന സൂചനകൾ ശുഭപ്രതീക്ഷയാണ്. ഇവയുടെ വരുമാനവും ലാഭവും മെച്ചപ്പെട്ടതാണ് ലാഭവിഹിതവും കൂടാന്‍ കാരണം. ആ ലാഭത്തിന്റെ വിഹിതം ഓഹരി ഉടമകൾക്ക് വീതിച്ചു നൽകുകയും ചെയ്തു കഴിഞ്ഞ സാമ്പത്തിക വർഷം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) സമ്മാനിച്ചത് ഒരുലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം.

കൊവിഡ്, പണപ്പെരുപ്പം തുടങ്ങിയവ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ മെല്ലെ തിരിച്ചുകയറുന്നതിന്റെ സൂചനയാണിത്.
2022-23ല്‍ 90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി ആകെ വിതരണം ചെയ്ത മൊത്തം ലാഭവിഹിതം ഒരുലക്ഷം കോടി രൂപയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ലാഭവിഹിതത്തില്‍ 61,000 കോടി രൂപയും ലഭിച്ചത് കേന്ദ്രസർക്കാറിനായിരുന്നു . റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച 87,416 കോടി രൂപയുടെ ലാഭവിഹിതത്തിന് പുറമേയാണിത്.

- ധനക്കമ്മി ലക്ഷ്യം കാണാനും ചെലവുകള്‍ക്ക് പണം ഉറപ്പാക്കാനും റിസര്‍വ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ലാഭവിഹിതം കേന്ദ്രത്തിന് വലിയ സഹായവുമായി.
- കഴിഞ്ഞവര്‍ഷത്തെ മൊത്തം ലാഭവിഹിതത്തില്‍ 56,000 കോടി രൂപയും അഞ്ച് മുൻനിര കമ്പനികളില്‍ നിന്നുമാണ്.
- കോള്‍ ഇന്ത്യയാണ് 14,945 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം മുന്നിലുള്ളത്. 14,151 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു കൈമാറി ഒ.എന്‍.ജി.സി രണ്ടാം സ്ഥാനത്തെത്തി.
- പവര്‍ഗ്രിഡ് ലാഭവിഹിതം 10,289 കോടി രൂപയും എസ്.ബി.ഐ 10,085 കോടി രൂപയും, എന്‍.ടി.പി.സി 7,030 കോടി രൂപയും പ്രഖ്യാപിച്ചു.
- ഓഹരി പങ്കാളിത്തം കണക്കാക്കിയാല്‍ ഈ 5 കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ മാത്രം നേടുന്ന ലാഭവിഹിതം 32,890 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേട്ടം കൊയ്ത് സർക്കാർ
പൊതുമേഖലാ സ്ഥാപനങ്ങളിൽ 66.13 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതുവഴി 9,883 കോടി രൂപയുടെ ലാഭവിഹിതം സര്‍ക്കാരിന് ലഭിക്കും. ഒ.എന്‍.ജി.സിയിലെ സർക്കാർ ഓഹരിപങ്കാളിത്തം 58.89 % ആണ്. അത് വഴി സർക്കാരിന് ലഭിച്ച ലാഭവിഹിതം 8,335 കോടി രൂപ.

പവര്‍ഗ്രിഡില്‍ 51.34 ശതമാനവും ലഭിച്ച ലാഭ വിഹിതം 5,282 കോടി രൂപയും ആയിരുന്നു. എസ്.ബി.ഐയില്‍ 57.49 % ഓഹരികളാണ് സര്‍ക്കാരിനുള്ളത്.ലഭിച്ച ലാഭവിഹിതം 5,798 കോടി രൂപയും. എന്‍.ടി.പി.സിയില്‍ 51.1 % പങ്കാളിത്തമുള്ള കേന്ദ്രത്തിനു ലഭിക്കുക 3,592 കോടി രൂപയാണ്.