അങ്ങനെ സ്റ്റാർട്ടപ്പുകളുടെ പ്രതീക്ഷകളെ വളർത്തി വലുതാക്കി, കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് കൈത്താങ്ങായി ഈ 62-ാം വാര്‍ഷിക നിറവില്‍ വിജയകരമായി നിലകൊള്ളുകയാണ്  കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (KSIDC).

നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനും നിക്ഷേപങ്ങള്‍ക്ക് വേണ്ട കൈത്താങ്ങ് നല്‍കുന്നതിനും ഇന്‍ഡസ്ട്രിയല്‍-ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിലും സര്‍ക്കാരിന്‍റെ ഏജന്‍സിയായി 62 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് കെ.എസ്.ഐ.ഡി.സി. 1961 ജൂലൈ 21 നാണ് കേരളത്തിന്‍റെ ഒരു വികസന ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി രൂപീകരിച്ചത്.

റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കു വിധേയമായി നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (NBFC) ആയിട്ടാണ് KSIDC പ്രവര്‍ത്തിച്ചുപോരുന്നത്. 1998 മുതല്‍ 2023 വരെയുള്ള 25 വര്‍ഷത്തിനിടെ ഓഹരി മൂലധനമായും വായ്പയായും കെ.എസ്.ഐ.ഡി.സി 989 ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്ക് 4468.86 കോടി രൂപ നല്‍കി. ഇതുവഴി 11,26067.94 കോടിയുടെ നിക്ഷേപം കൊണ്ടുവരാനും 98522 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുമായി. നിലവില്‍ 510 കമ്പനികള്‍ക്കായി 900 കോടിയുടെ ലോണ്‍ ആണ് കെ.എസ്.ഐ.ഡി.സി നല്‍കിയിട്ടുള്ളത്. ഇതിനുപുറമേ സംരംഭങ്ങളില്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്‍റും കെ.എസ്.ഐ.ഡി.സി നടത്തുന്നുണ്ട്. 78 സംരംഭങ്ങളാണ് കെ.എസ്.ഐ.ഡി.സി ഇക്വിറ്റി എടുത്തിട്ടുള്ളത്. ഇതിന്‍റെ ആകെ വിപണിമൂല്യം 800 കോടിയാണ്.

സ്റ്റാർട്ടപ്പുകൾക്കു കൈത്താങ്ങ് KSIDC

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും വലിയ ലോണ്‍ നല്‍കുന്നതും കെ.എസ്.ഐ.ഡി.സി ആണ്. ഒരു കോടി വരെ സ്കെയ്ല്‍ അപ് ലോണും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഉയര്‍ന്ന സീഡ് ഫണ്ടും കെ.എസ്.ഐ.ഡി.സി ആണ് നല്‍കുന്നത്. 25 ലക്ഷം രൂപയാണ് സീഡ് ഫണ്ട് പരിധി. ഇതു കൂടാതെ വനിതാ സംരംഭകര്‍ക്കും കാരവന്‍ ടൂറിസത്തിനും കമ്പനികള്‍ക്കും ലോണ്‍ നല്‍കുന്നുണ്ട്.

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെ.എസ്.ഐ.ഡി.സി നിലവില്‍ ഒമ്പത് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം സാധ്യമാക്കുന്നുണ്ട്. കെ സ്വിഫ്റ്റ്, കെ-സിസ് തുടങ്ങിയ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെല്ലാം കെ.എസ്.ഐ.ഡി.സിയില്‍ നിന്നുള്ളതാണ്.

നിക്ഷേപ പദ്ധതികള്‍ക്ക് മികച്ച വായ്പ ഒരുക്കാനുള്ള സൗകര്യവും കെ.എസ്.ഐ.ഡി.സിയിലുണ്ട്. 60 കോടി വരെയുള്ള ലോണുകള്‍ കെ.എസ്.ഐ.ഡി.സിയില്‍ നിന്ന് നല്‍കുന്നു. എട്ട് മുതല്‍ 10 ശതമാനം വരെ പലിശയ്ക്കാണ് ഇത് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതിയില്‍ ഒരു കോടി മുതല്‍ അഞ്ച് കോടി രൂപ വരെ അഞ്ച് ശതമാനം പലിശയ്ക്കാണ് നല്‍കുന്നത്.

 KSIDC ചെയര്‍മാന്‍ പോള്‍ ആന്‍റണി:

“ഭൂമിശാസ്ത്രപരവും സാമൂഹിക വികസന സൂചികകളും മാനവ വിഭവവുമടക്കമുള്ള അനുകൂല ഘടകങ്ങളുടെ സഹായത്താല്‍ കെ.എസ്.ഐ.ഡി.സി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കേരളത്തിന്‍റെ വ്യാവസായിക പ്രോത്സാഹനത്തില്‍ മുന്‍നിര പങ്ക് വഹിച്ചിട്ടുണ്ട്.  കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന വസ്തുത ഉയര്‍ത്തിക്കാട്ടുന്നതിന് കെ.എസ്.ഐ.ഡി.സിയുടെ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്.”

KSIDC മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍:

“ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സംസ്ഥാനത്തിന്‍റെ റാങ്കിംഗ് ക്രമാനുഗതമായി ഉയര്‍ത്തി കേരളത്തെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കെഎസ്ഐഡിസി വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്.  നിക്ഷേപകരുടെ വിശ്വാസം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്.”

Share.

Comments are closed.

Exit mobile version