നിലവിലെ വന്ദേഭാരതിനൊപ്പം കിടപിടിക്കുന്ന പുതിയ വന്ദേഭാരത് പുഷ് പുൾ ട്രെയിൻ ഈ മാസം റെയിൽവേ പുറത്തിറക്കും. 22 നോൺ എസി കോച്ചുകളും ഇരുവശത്തും എൻജിനുകളുമുള്ള പുഷ് പുൾ വന്ദേഭാരത് ട്രെയിൻ ദീർഘ ദൂര റൂട്ടുകളെയും ഉദ്ദേശിച്ചായിരിക്കും എത്തുക. ചെന്നൈ ഐസിഎഫിൽ (ICF) നിർമാണത്തിലിരിക്കുന്ന നിർദ്ദിഷ്ട പദ്ധതി അന്തിമ ഘട്ടത്തിലാണ്. കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് റെയിൽവേ പുതിയ ട്രെയിൻ അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും പുറത്തിറക്കുന്നുണ്ട്.
വന്ദേ ഭാരത് ട്രെയിൻ്റെ പകുതി ചിലവ് മാത്രമാണ് പുതിയ ട്രെയിനിൻ്റെ നിർമാണച്ചെലവ് എന്നാണ് റെയിൽവേ വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. നിർമാണഘട്ടത്തിലുള്ള ട്രെയിനിൻ്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്
ഇരുവശത്തും എൻജിനുകളുള്ള , 22 കോച്ചുകളുള്ള, പുഷ് പുൾ വന്ദേഭാരത് ട്രെയിനിന് പെട്ടെന്ന് വേഗമാർജിക്കാനും നിർത്താനും സാധിക്കും. പൂർണമായും നോൺ എസി കോച്ചുകളുള്ള ട്രെയിനിൽ ടിക്കറ്റ് നിരക്കുകളും സാധാരണ സ്ലീപ്പർ ക്ളാസിലേത് മാത്രമാകും.
ഓറഞ്ചും ചാരനിറവും ചേർന്ന ട്രെയിനിൽ വന്ദേഭാരതിനു സമാനമായ സൗകര്യങ്ങൾ ഉണ്ടാകുമെങ്കിലും ട്രെയിനിൽ എസി കോച്ച് ഉണ്ടാകില്ല. എട്ട് ജനറൽ കോച്ചുകളും 12 സ്ലീപ്പർ കോച്ചുകളും ട്രെയിനിൽ ഉണ്ടാകും. നിലവിലെ എ സി വന്ദേഭാരതിനെ ചലിപ്പിക്കുന്നത് കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ച ട്രാക്ഷൻ മോട്ടറുകളാണ്. നോൺ എസി വന്ദേ ഭാരതിൽ മുന്നിലും പിന്നിലും വാപ് 7 ഇലക്ട്രിക് എൻജിനുകളുണ്ടാകും. രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തിക്കുന്നതിനാൽ ട്രെയിൻ മികച്ച പ്രകടനം കാഴ്ച വെക്കും.130 കിലോമീറ്റർ ആണ് പരമാവധി വേഗതയെങ്കിലും ട്രാക്കുകളിൽ പലയിടത്തും നിയന്ത്രണങ്ങളുള്ളതിനാൽ പ്രായോഗികമായി വന്ദേ ഭാരതിന്റെ അതെ വേഗതാ നിയന്ത്രണങ്ങളാകും പുതിയ ട്രെയിനിനും .
യാത്രക്കാരുടെ സുരക്ഷക്കായി സിസിടിവി ക്യാമറകൾ, ലോക്കോപൈലറ്റിനു നിയന്ത്രിക്കാവുന്ന വാതിലുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ടാകും. കൂടാതെ സ്റ്റോപ്പുകൾ അടക്കം പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും ബയോവാക്വം ടോയ്‍ലറ്റുകളും ഓരോ സീറ്റുകൾക്കും മൊബൈൽ ചാർജിങ് പോർട്ടുകളും പുതിയ ട്രെയിനിൽ ഉണ്ടാകും.
75 വന്ദേഭാരത് എക്സ്പ്രസുകളും 20 വന്ദേഭാരത് സ്ലീപ്പറുകളും പുറത്തിറക്കാനാണ് ചെന്നൈ ഐസിഎഫിൻ്റെ നിലവിലെ പദ്ധതി. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ പുറത്തിറങ്ങുന്ന 200 വന്ദേഭാരത് ട്രെയിനുകൾ കൂടി എത്തുകയാണ് എന്നും ഓർക്കണം.