നിലവില്‍ കേരളത്തിലേക്ക് വൈന്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. ഇനി പുറത്ത് നിന്നല്ല, കേരളത്തിലുണ്ടാക്കിയ വൈന്‍ വിപണിയിലെത്തും. സംസ്ഥാനത്ത് നിര്‍മിക്കുന്ന വൈനിന് നിള എന്നാണ് പേരിട്ടിരിക്കുന്നത്. പഴങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന കേരളത്തിന്റെ സ്വന്തം വൈന്‍ അധികം വൈകാതെ വിപണിയില്‍ പ്രതീക്ഷിക്കാം. ബീവറേജ് കോര്‍പ്പറേഷന്‍ വഴിയായിരിക്കും വൈന്‍ വില്‍പ്പന. 750 മില്ലി ലിറ്ററിന് 1000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

നിര്‍മിച്ചത് കാര്‍ഷിക സര്‍വകലാശാല

കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് നിള വൈന്‍ ഉണ്ടാക്കിയത്. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നീ പഴങ്ങളാണ് വൈന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വൈന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിപണിയിലെത്തിക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് പറഞ്ഞു.

സര്‍വകലാശാലയിലെ വൈനറിയിലാണ് പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കിയത്. വൈന്‍ നിര്‍മാണത്തിന് കേരള സര്‍വകലാശായ്ക്ക് എക്‌സൈസ് ലൈസന്‍സുണ്ട്. സര്‍വകലാശാല നിര്‍മിച്ച നിളയ്ക്ക് വൈന്‍ നിര്‍മാതാക്കളായ സുലെ വൈന്‍ യാര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈന്‍ പോളിസിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ്പ് ആന്‍ഡ് വൈനിന്റെ അംഗീകാരം കൂടെ ലഭിച്ചതോടെ നിളയ്ക്ക് വിപണിയിലേക്കുള്ള വഴി തുറന്നു. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വൈന്‍ എത്തിക്കുന്നത്. ആദ്യ ബാച്ചില്‍ 500 കുപ്പികള്‍ നിര്‍മിച്ചു കഴിഞ്ഞു. മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ആദ്യ ബാച്ചിലെ വൈന്‍ നല്‍കുകയും ചെയ്തു.

നിളയുടെ ഉത്പാദനത്തിന് തിരുവന്തപുരത്ത് 1000 ലിറ്റര്‍ ശേഷിയുള്ള ഹോര്‍ട്ടി വൈനറി സ്ഥാപ്പിക്കാന്‍ കൃഷി വകുപ്പിന് കീഴിലുള്ള കാബ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 5 ലക്ഷമാണ് യൂണിറ്റ് ആരംഭിക്കാന്‍ പ്രതീക്ഷിക്കുന്നത്.

7 മാസം കൊണ്ടാണ് വൈന്‍ ഉണ്ടാക്കിയതെന്ന് പോസ്റ്റ ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. സജി ഗോമസ് പറയുന്നു. ഒരുമാസം പഴച്ചാര്‍ പുളിപ്പിച്ച് വെച്ച് ആറുമാസം കൊണ്ട് പാകപ്പെടുത്തി എടുക്കുകയായിരുന്നു. നിലവില്‍ രാജ്യത്ത് വൈന്‍ പോളിസിയുള്ളത് മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ്.

Share.

Comments are closed.

Exit mobile version