2023 മേയ് 19 മുതൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളിൽ 97.50% ജനുവരി 31 വരെ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
കഴിഞ്ഞ വർഷം മേയ് 19നാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ച് ആർബിഐ ഉത്തരവിറക്കിയത്. 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് പിൻവലിക്കുന്നതിന് മുമ്പ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇതിന്റെ എണ്ണം കുറഞ്ഞ് 8,897 കോടി രൂപയായെന്ന് ആർബിഐ കണക്കുകൾ പറയുന്നു. ജനുവരി 31 വരെയുള്ള കണക്കാണിത്.
2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നതിന് നിയമസാധുതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. മുമ്പ് ചെയ്തത് പോലെ ഒറ്റയടിക്ക് പിൻവലിക്കുന്നതിന് പകരം ഘട്ടംഘട്ടമായി 2000 രൂപയുടെ ഉപയോഗം കുറച്ചു കൊണ്ടുവരികയാണ് ആർബിഐ ചെയ്യുന്നത്.
2000 രൂപാ നോട്ടുകൾ ഇടപാടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്ന് കണ്ടാണ് ആർബിഐ നോട്ട് പിൻവലിക്കുന്നത്. മാത്രമല്ല പൊതുജനങ്ങളുടെ കറൻസി ആവശ്യങ്ങൾക്ക് 2000 രൂപയിൽ കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ പ്രാപ്തമാണെന്ന് കണ്ടെത്തിയതും തീരുമാനത്തിന് പിന്നിലെ ഘടകമാണ്. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് നോട്ട് പിൻവലിച്ചതെന്ന് ആർബിഐ പറഞ്ഞു.