ഒരു വർഷം മുമ്പ് ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. എന്നാൽ ഇന്ന് അത് പൂജ്യത്തിലേക്കു കൂപ്പു കുത്തിയിരിക്കുന്നു. ഒരു സ്റ്റാർട്ടപ്പ് ശത കോടീശ്വരന്റെ ലോകം കണ്ട വമ്പൻ തകർച്ചയാണിത്.
ബൈജു രവീന്ദ്രൻ്റെ ആസ്തിയിൽ ഈ കുത്തനെ ഇടിവ് സംഭവിച്ചത് ബൈജൂസ് സ്റ്റാർട്ടപ്പിനെ പിടിച്ചുകുലുക്കിയ ഒന്നിലധികം പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ്.
കഴിഞ്ഞ വർഷം ഫോബ്‌സ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ബൈജു രവീന്ദ്രൻ ഇടംപിടിച്ചിരുന്നു. ഇന്ന് ബൈജുവിൻ്റെ വിദേശ നിക്ഷേപവും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ED ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു (2.1 ബില്യൺ ഡോളർ). കൂടാതെ ‘ലോകത്തിലെ ഏറ്റവും സമ്പന്നരുടെ’ നിരവധി പട്ടികകളിലും അദ്ദേഹം ഇടം നേടി. എന്നാൽ അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ സൂചിക 2024 Forbes Billionaire Index 2024 അനുസരിച്ച്,ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യമായി .
ലിസ്റ്റിൽ നിന്ന് ബൈജുവിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ഫോർബ്സ് പറഞ്ഞതിങ്ങനെ.
“കഴിഞ്ഞ വർഷത്തെ Forbes Billionaire Index പട്ടികയിൽ നിന്ന് മുൻ എഡ്‌ടെക് താരം ബൈജു രവീന്ദ്രൻ ഉൾപ്പെടെ നാല് പേർ മാത്രമാണ് ഇത്തവണ പുറത്തായത്. ബൈജൂസിൻ്റെ സ്ഥാപനം ഒന്നിലധികം പ്രതിസന്ധികളിൽ പെട്ടിരുന്നു. ഇതോടെ ബൈജൂസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിക്ഷേപ മൂല്യം ആഗോള നിക്ഷേപകരായ ബ്ലാക്ക് റോക്ക് 1 ബില്യൺ ഡോളറായി വെട്ടിക്കുറച്ചു . 2022-ലെ $22 ബില്യൺ മൂല്യത്തിൽ നിന്നാണ് ഈ വീഴ്ച.”
2011-ൽ സ്ഥാപിതമായ ബൈജൂസ്, 2022-ൽ 22 ബില്യൺ ഡോളറിൻ്റെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി ഉയർന്നു. പ്രൈമറി സ്‌കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പഠന ആപ്പിലൂടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. പക്ഷെ സമീപകാല സാമ്പത്തിക വെളിപ്പെടുത്തലുകളും വർദ്ധിച്ചുവരുന്ന വിവാദങ്ങളും കമ്പനിയുടെ സാമ്പത്തിക അടിത്തറക്കും, വളർച്ചക്കും കനത്ത പ്രഹരമേല്പിച്ചു.
2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ, സാമ്പത്തിക നില ബൈജൂസ് ഏറെ വൈകി പ്രസിദ്ധീകരിച്ചപ്പോൾ കമ്പനിയുടെ തകർച്ചക്ക് തുടക്കമായതായി സൂചനകൾ വന്നു. പിന്നാലെ കമ്പനിയുടെ അറ്റ നഷ്ടം 1 ബില്യൺ ഡോളറിലധികം വന്നെത്തി.
കമ്പനിയുടെ സമ്പത്ത് ഇടിഞ്ഞതിന് ബൈജു രവീന്ദ്രൻ രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. Prosus NV, Peak XV പാർട്‌ണേഴ്‌സ് എന്നിവരുൾപ്പെടെ കമ്പനിയുടെ ഓഹരിയുടമകൾ കഴിഞ്ഞ മാസം രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കാൻ വോട്ട് ചെയ്തു,
ബൈജുവിൻ്റെ വിദേശ നിക്ഷേപവും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ബൈജുവിനെതിരെ ഇപ്പോൾ ED ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം 9,362 കോടിയിലധികം രൂപയുടെ ലംഘനങ്ങൾ ആരോപിച്ച് ബൈജുവിൻ്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന് ഇഡി ഷോകോസ് നോട്ടീസ് അയച്ചിരുന്നു.
Explore the rise and fall of Byju’s, once India’s most valuable startup, now grappling with financial turmoil, leadership crisis, and regulatory scrutiny, serving as a cautionary tale in the country’s startup ecosystem.