വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർക്കു ബോർഡിങ്ങിന് ശേഷം യാത്ര റദ്ദാക്കി പുറത്തിറങ്ങാൻ പാടില്ലെന്ന നിയമമൊക്കെ മാറി. ഇനി മുതൽ ബോർഡ് ചെയ്‌ത വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്ക് ടെർമിനലിലേക്ക് ഇറങ്ങാം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (BCAS) ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളിലാണ് വിമാനയാത്രക്കാർക്ക് ആശ്വാസകരമാകരുന്ന പുതിയ തീരുമാനങ്ങൾ വന്നിരിക്കുന്നത്.
വിമാന യാത്രയിൽ പലരുടെയും പ്രശ്നം വിമാനം വൈകുന്നതാണ്. ബോര്‍ഡിങ് നടത്തി വിമാനത്തിനുള്ളിൽ കയറിയ ശേഷം വിമാനം അനിശ്ചിതമായി പല കാരണങ്ങളാൽ നിർത്തിയിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരും എന്നതാണ് കൂടുതൽ പ്രതിസന്ധി. അതിനു പരിഹാരമായി ബോർഡിങ് ചെയ്ത ശേഷം വിമാനം പുറപ്പെടുന്നത് വൈകിയാൽ യാത്രക്കാരെ പുറത്ത് കടക്കാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. വിമാനയാത്ര റദ്ദാക്കി തിരികെ പോകുന്നവർക്കാണ് ഈ നിർദേശങ്ങൾ ബാധകമാകുക.
ബോർഡിംഗിന് ശേഷം ദീർഘനേരം വിമാനം വൈകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, ബന്ധപ്പെട്ട വിമാനത്താവളത്തിൻ്റെ പുറപ്പെടൽ ഗേറ്റ് വഴി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കും.
രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളുടെയും വിമാന യാത്രകളുടെയും എണ്ണത്തിൽ വലിയ വർധന ആണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 3,500 ആഭ്യന്തര വിമാനസര്‍വീസുകള്‍ വരെ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ
ബോർഡിംഗിന് ശേഷം ഫ്ലൈറ്റ് പുറപ്പെടുന്നതിന് കാലതാമസമുണ്ടാകുകയും ബോർഡിംഗിന് ശേഷം യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിൽ കുടുങ്ങിയതായി നിരവധി റിപ്പോർട്ടുകൾ വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് BCAS ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ഇതുസംബന്ധിച്ച് മാർച്ച് 30 ന് എയർലൈനുകൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതായി ബിസിഎഎസ് ഡയറക്ടർ ജനറൽ സുൾഫിഖർ ഹസൻ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന് എയർപോർട്ട് ഓപ്പറേറ്റർമാർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ യാത്രക്കാരെ ഇറക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികളും സുരക്ഷാ ഏജൻസികളും തീരുമാനമെടുക്കുമെന്നും സുൾഫിഖർ ഹസൻ പറഞ്ഞു.
BCAS നൽകിയിരിക്കുന്ന മറ്റു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്. തെരഞ്ഞെടുത്ത തിരക്കേറിയ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാൻ സ്മാർട്ട് സുരക്ഷാ പാതകൾ സ്ഥാപിക്കും. പ്രതിവർഷം 5 ദശലക്ഷത്തിലധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിലും സ്കാനറുകൾ സ്ഥാപിക്കും.ബംഗളൂരു വിമാനത്താവളത്തിൽ ഫുൾ ബോഡി സ്‌കാനറുകൾ ഈ മാസം തന്നെ പ്രവർത്തനക്ഷമമാക്കും. വിമാനം ഇറങ്ങിയതിന് ശേഷം എയർപോർട്ടുകളിൽ ബാഗേജുകൾ കൃത്യസമയത്ത് എത്തിക്കണമെന്ന് ബിസിഎഎസ് നേരത്തെ ഏഴ് ഷെഡ്യൂൾഡ് എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ബാഗേജുകൾ വൈകുന്നതായി വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.
The latest directive from the Bureau of Civil Aviation Security (BCAS) allowing passengers to disembark at the terminal if their boarded flight is delayed, easing the air travel experience for passengers.