ഗവൺമെന്റ് ബോണ്ടുകളിൽ (G-Sec) വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നികുതികളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് (FPI) സർക്കാർ ബോണ്ടുകളിൽ നിന്നുള്ള പലിശ വരുമാനത്തിന്മേലുള്ള വിത്ത്ഹോൾഡിംഗ് നികുതിയും ക്യാപിറ്റൽ ഗെയിൻസും പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ബോണ്ടുകളെ ഫുള്ളി ആക്സസിബിൾ റൂട്ടിന്റെ (FAR) പരിധിയിൽ കൊണ്ടുവരികയും ചെയ്തു.

നിലവിൽ 123.5 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യയുടെ ബോണ്ട് മാർക്കറ്റിന്റെ വലിയൊരു പങ്ക് ബാങ്കുകളും ഇൻഷുറൻസ് കമ്പനികളുമാണ് കൈകാര്യം ചെയ്യുന്നത്. ആഗോള ബോണ്ട് സൂചികകളിൽ ഇടം നേടുന്നതിനും വിപണിയിലെ പണലഭ്യത വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നികുതി പരിഷ്‌കരണങ്ങളിലൂടെ വിദേശ നിക്ഷേപകർക്കായി ഇന്ത്യ വാതിലുകൾ കൂടുതൽ തുറന്നിടുന്നത്.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിൽ മുൻപ് വലിയ തടസ്സമായിരുന്ന ഉയർന്ന നികുതി നിരക്കുകളാണ് പുതിയ ഭേദഗതിയിലൂടെ ഇല്ലാതാക്കിയത്. പലിശ വരുമാനത്തിന്മേൽ 20 ശതമാനവും ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻസിന്മേൽ 30 ശതമാനവുമായിരുന്നു മുൻപ് വിദേശ നിക്ഷേപകർ നികുതി നൽകേണ്ടിയിരുന്നത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും നികുതി ഭാരവും വിദേശികൾക്ക് ഇന്ത്യയിലെ നിക്ഷേപം ലാഭകരമല്ലാതാക്കി മാറ്റിയിരുന്നു.
പുതിയ പരിഷ്‌കാരങ്ങൾ വന്നതോടെ ബ്ലൂംബെർഗ് ഗ്ലോബൽ അഗ്രഗേറ്റ് ഇൻഡക്സ് പോലുള്ള ആഗോള സൂചികകളിൽ ഇന്ത്യ ഉൾപ്പെടാനുള്ള സാധ്യത വർദ്ധിക്കുകയും, ഇതിലൂടെ ഏകദേശം 25 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്തുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
India waives withholding tax and capital gains for Foreign Portfolio Investors (FPIs) on government bonds to boost liquidity and join global bond indices.
