ബംഗ്ലാദേശിലെ കലാപങ്ങൾക്കും പ്രക്ഷോപങ്ങൾക്കും ഇടയിൽ  പ്രധാനമന്ത്രി ഹസീന ഷെയ്ഖ് ഇന്ത്യയിൽ അഭയം തേടിയത് വലിയ വാർത്തയായിരുന്നു. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ് ഇപ്പോൾ ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശിലെ സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. ഇതിനെത്തുടർന്ന് ആയിരുന്നു ഹസീന രാജ്യം വിട്ടത്.

ഇതിനിടയിൽ പ്രതിഷേധം അടിച്ചമർത്താൻ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സഹായിക്കാൻ ഇന്ത്യൻ സൈന്യം ബംഗ്ലാദേശിലേക്ക് കടന്നുവെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഈ അവകാശവാദങ്ങൾക്കൊപ്പം സൈനിക വാഹനങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തിൽ നിന്നുകൊണ്ട് വൈറലായിക്കൊണ്ടിയിരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാം. ചാനൽ ഐ ആം നടത്തിയ വസ്തുതാ പരിശോധനകളുടെ അടിസ്ഥാനത്തിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വിഡിയോയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ സൈനിക ട്രക്കിൻ്റെ വീഡിയോ 2022-ലേതാണ് എന്ന് മാത്രമല്ല ബംഗ്ലാദേശിലെ നിലവിലെ പ്രക്ഷോപങ്ങൾക്കും കലാപങ്ങൾക്കും മുൻപുള്ളതാണ് ഈ വീഡിയോ. സമീപകാല സംഭവങ്ങളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധമില്ല.

 സൈനിക വാഹനങ്ങൾ കാണിക്കുന്ന ചിത്രം തേജ്ഗാവ് വിമാനത്താവളത്തിൽ (പഴയ എയർപോർട്ട്) ധാക്കയിൽ നിന്നുള്ളതാണ്. ഈ സ്ഥലം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഏകദേശം 290 കിലോമീറ്റർ അകലെയാണ്. 2024 ജൂലൈയിൽ സമാനമായ ചിത്രങ്ങൾ പങ്കിട്ട യുകെയിൽ നിന്നുള്ള ദേശീയ കോർഡിനേറ്ററായ ഫിയോല ലാലിയുടെ ഒരു പോസ്റ്റിലേക്ക് ആണ് ഈ അന്വേഷണം ഞങ്ങളെ നയിച്ചത്. ഈ പോസ്റ്റും അതിലെ വിഡിയോയും മറ്റൊരു സന്ദർഭത്തിൽ നിന്നുള്ളതാണ്. നിലവിലെ ബംഗ്ലാദേശ് പ്രശ്നങ്ങളുമായി ഇതിനു യാതൊരു ബന്ധവും ഇല്ല.

2024 ജൂലൈ 20, ഓഗസ്റ്റ് 4 തീയതികളിൽ, ബംഗ്ലാദേശിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും മടങ്ങിവരവും സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഈ പ്രസ്താവനകളിൽ എവിടെയും ബംഗ്ലാദേശിലെ ഇന്ത്യൻ സൈന്യത്തിൻ്റെ ഇടപെടലിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. മാത്രമല്ല ഇതുവരെയും ബംഗ്ലാദേശിലെ ഇന്ത്യൻ സൈനികരുടെ ഇടപെടലിനെ കുറിച്ച്  പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രസ്താവനകളോ സ്ഥിരീകരണങ്ങളോ ഉണ്ടായിട്ടുമില്ല.

ഇത്രയും അന്വേഷങ്ങളുടെയും വസ്തുതാ പരിശോധനകളുടെയും ഭാഗമായി ബംഗ്ലാദേശിലെ പ്രതിഷേധം അടിച്ചമർത്താൻ ഇന്ത്യൻ സൈന്യം ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെന്ന വാദം തെറ്റാണെന്ന് ചാനൽ ഐ ആം ഫാക്റ്റ് ചെക്ക് സ്ഥിരീകരിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും കാലഹരണപ്പെട്ടതോ തെറ്റായി വിതരണം ചെയ്തതോ ആണ്. ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകൾ ഈ അവകാശവാദത്തെ ഒരു രീതിയിലും പിന്തുണയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ ബംഗ്ലാദേശിൽ ഇന്ത്യൻ സൈനിക ഇടപെടൽ നടന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്, അത് അവഗണിക്കപ്പെടേണ്ടതുമാണ്.

Social media claims that the Indian Army has entered Bangladesh to suppress protests are false. Fact-checking reveals outdated images and no official confirmation. Read the full verification details here.

Share.

Comments are closed.

Exit mobile version