വിവിധ മേഖലകളിലായി ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, നിർമാണം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഖത്തർ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുക. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഖത്തർ അമീറുമായി ഫലപ്രദമായ കൂടിക്കാഴ്ച നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

കൂടിക്കാഴ്ചയിൽ വ്യാപാരം പ്രധാന ചർച്ചാ വിഷയം ആയതായും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വർദ്ധിപ്പിക്കാനും വൈവിധ്യവൽക്കരിക്കാനും ആഗ്രഹിക്കുന്നതായും എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ മോഡി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും ധാരണയായിട്ടുണ്ട്.

നിലവിൽ ഇന്ത്യയും ഖത്തറും തമ്മിൽ പ്രതിവർഷം 14 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. 2030ഓടെ ഇത് 28 ബില്യൺ ഡോളറിന്റെ വ്യാപാരമായി ഉയർത്തുകയാണ് ലക്ഷ്യം. പത്ത് വർഷത്തിനിടെ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ഖത്തർ അമീറാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി.
Modi-Qatar Ameer meeting strengthens India-Qatar talks as Sheikh Tamim announces $10 billion Qatar investment in India across key sectors, including energy, infrastructure, and trade