ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ ഇന്ത്യാ പ്രവേശനത്തിൽ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ ടെസ്ല ഫാക്ടറി സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ മസ്ക് യുഎസ്സിനോട് ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് വൻ തുക തീരുവ ചുമത്തുന്നതിനാൽ ഇലോൺ മസ്കിന് ഇന്ത്യയിൽ ഒരൊറ്റ വാഹനം പോലും വിൽക്കാൻ കഴിയില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മസ്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ അത് യുഎസ്സിനെ സംബന്ധിച്ച് അന്യായമാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇലോൺ മസ്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ട്രംപിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശന വേളയിലും കാറുകൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തിയതിനെ ട്രംപ് വിമർശിച്ചിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മസ്കിന് കാർ വിൽക്കുന്നത് അസാധ്യമാണ് എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ ലോക രാജ്യങ്ങളും താരിഫ് ഉപയോഗിച്ച് അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഈ വർഷം ഏപ്രിലോടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ ജർമനിയിലുള്ള ടെസ്ല പ്ലാന്റിൽ നിന്നും കാറുകൾ ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം.
Donald Trump criticizes Tesla’s India expansion, calling it unfair to the US. He claims high import tariffs will make it impossible for Musk to sell cars in India.