ബിരിയാണി എന്നു കേൾക്കുമ്പോൾ മിക്കവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നാണ് ഹൈദരാബാദ് ബിരിയാണി. എന്നാൽ ഏതാണ്ട് അതേ പ്രൗഢിയും രുചിപ്പെരുമയുമുള്ള മറ്റൊരു ബിരിയാണി കൂടി ഇതേ പ്രദേശത്തു നിന്നുണ്ട്-കല്യാണി ബിരിയാണി. ഇന്നും ഹൈദരാബാദിലെ ചെറിയ കടകളിലും മറ്റും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ ബിരിയാണി അറിയപ്പെടുന്നത് പാവങ്ങളുടെ ഹൈദരാബാദി ബിരിയാണി എന്നാണ്. മിക്ക കടകളിലും ഈ ബിരിയാണി 50 രൂപയ്ക്ക് താഴെ വിലയിൽ ലഭ്യമാണ്.

കല്യാണി ബിരിയാണിയുടെ ചരിത്രം തേടി പോകുമ്പോൾ അത് പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലേക്ക് കുടിയേറിയ ബിദറിലെ കല്യാണി നവാബുമാരുടെ അടുത്തെത്തിച്ചേരും. കല്യാണി നവാബുമാർ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരായിരുന്നു. ഹൈദരാബാദിലേക്ക് എത്തുന്നവരെ ആ നവാബുമാർ കല്യാണി ബിരിയാണി വിളമ്പി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യാനന്തരം നവാബുമാരുടെ കൊട്ടാര പാചകക്കാർ നഗരത്തിൽ കല്യാണി ബിരിയാണി റെസ്റ്റോറന്റുകൾ ആരംഭിച്ചു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലായിരുന്നു അവർ ബിരിയാണി ഉണ്ടാക്കിയത്.

ഹൈദരാബാദി ദം ബിരിയാണിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കല്യാണി ബിരിയാണിയുടെ പാചകം. പോത്തിറച്ചിയാണ് സാധാരണയായി ഈ ബിരിയാണിക്ക് ഉപയോഗിക്കുന്ന മാംസം. കല്യാണി ബിരിയാണിയിലെ ചേരുവകളും തയ്യാറാക്കുന്ന രീതിയും വ്യത്യസ്തമാണ്.

ഹൈദരാബാദി ബിരിയാണിയിൽ മാംസം പാചകം ചെയ്യുന്നതിനുമുമ്പ് മസാല ചേർത്തു പിടിപ്പിക്കുന്നു. എന്നാൽ കല്യാണി ബിരിയാണിയിൽ മാംസം നേരിട്ട് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് പാകം ചെയ്യാറാണ് പതിവ്. അരിയും മാംസത്തിനൊപ്പം തന്നെ വേവിക്കും. കുങ്കുമപ്പൂ, കശുവണ്ടി, ഉണക്കമുന്തിരി, ബദാം തുടങ്ങിയ വിലകൂടിയ ചേരുവകളും കല്യാണി ബിരിയാണിയിൽ സാധാരണയായി ചേർക്കാറില്ല. പകരം മല്ലിയില, തക്കാളി എന്നിവ കൂടുതൽ ചേർക്കും.
Kalyani Biryani, a lesser-known Hyderabadi delicacy, traces its roots to the 18th century. Originating from the kitchens of the Kalyani Nawabs, this buffalo meat biryani evolved post-1948, offering an affordable yet flavorful taste of history.