“നിങ്ങൾ ക്യൂവിലാണ്. ദയവായി കാത്തു നിൽക്കൂ ” എന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ചരക്ക് കപ്പലുകളോട് പറയാനുള്ളത്.
അടുത്ത രണ്ടു ദിവസത്തിനിടയിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കിറക്കാൻ ഊഴം കാത്തു നിന്നത് പതിനെട്ടോളം കപ്പലുകൾ. തുറമുഖത്ത് നിർമാണം പൂർത്തിയായ ബെർത്തിൽ ഒരേ സമയം അടുപ്പിക്കാൻ കഴിയുക രണ്ടു കപ്പലുകൾ മാത്രമാണ്. ഇതിനിടയിലാണ് രാജ്യത്തെ വിവിധ കമ്പനികൾക്കുള്ള കണ്ടെയ്നറുകളുമായി കപ്പലുകൾ വിഴിഞ്ഞത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. എത്തുമെന്നു പ്രതീക്ഷിക്കുന്ന സമയത്ത് ബെർത്തിൽ കപ്പലുണ്ടെങ്കിൽ ബാക്കി കപ്പലുകൾ ഊഴം നോക്കി പുറങ്കടലിൽ നങ്കൂരമിടുകയോ, കൊളംബോ ഉൾപ്പെടെ സമീപ തുറമുഖങ്ങളിലേക്കു പോകുകയോ ചെയ്യുകയാണിപ്പോൾ ‘

വെള്ളിയാഴ്ച്ച രണ്ടു കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ച് ചരക്കിറക്കിയത്. ഇതേസമയം തന്നെ മറ്റു നാലു കപ്പലുകൾ കൂടി തുറമുഖത്ത് എത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. ഞായർ ദിവസം 5 കപ്പലുകളാണ് തുറമുഖത്തേക്ക് അടുപ്പിക്കാൻ ഷെഡ്യൂൾ ചെയ്തത്.

മണിക്കൂറിൽ ശരാശരി 100 TEU കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിലവിൽ വിഴിഞ്ഞത്തെ തുറമുഖത്തിനുള്ളത്.
10 മണിക്കൂർ കൊണ്ട് ശരാശരി 1000 TEU കണ്ടെയ്നർ കൈകാര്യം ചെയ്യും. അടുപ്പിക്കുന്ന കപ്പലിൽ നിന്ന് ഇറക്കാനും കയറ്റാനുമുള്ള കണ്ടെയ്നറുകളുടെ എണ്ണവും അവയുടെ ക്രമീകരണവും അനുസരിച്ച് സമയക്രമത്തിൽ മാറ്റമുണ്ടാകും. അതിനാൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന കപ്പലുകളെല്ലാം വിഴിഞ്ഞു തുറമുഖത്ത് അടുക്കാൻ സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ വിവരം . ഇതോടെ കപ്പലുകൾക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാൻ പുതിയ സമയക്രമം തേടേണ്ടി വരും.

ജനുവരിയിൽ 45 കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ച് കണ്ടെയ്നർ മാറ്റം നടത്തിയത്. മാർച്ചിൽ ആദ്യ രണ്ടാഴ്ചയ്ക്കിടയിൽ 17 കപ്പലുകൾ വിഴിഞ്ഞത്ത് അടുപ്പിക്കാനായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
Vizhinjam International Port faces congestion as 18 cargo ships await docking. With limited berth capacity, some ships are rerouting to nearby ports.
