സീസൺ മുൻകൂട്ടിക്കണ്ട് പ്രവാസികള്‍ കൂടുതലുള്ള ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗള്‍ഫ് സെക്ടറുകളിലേക്കുള്ള സംസ്ഥാനത്തു നിന്നുള്ള വിമാന യാത്രാനിരക്കില്‍ അഞ്ചിരട്ടി വരെ വർധന. സ്കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ മുന്നില്‍ക്കണ്ടാണ് ടിക്കറ്റ്നിരക്ക് വർധന . കരിപ്പൂര്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടകരോട് കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് വിമാനകമ്പനികൾ കൈകൊണ്ടത് .ഇതോടെ അമിതനിരക്ക് ഒഴിവാക്കാൻ ആയിരക്കണക്കിന് തീർഥാടകർ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാറാൻ അപേക്ഷ നൽകി.

കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർ 1,35,828 രൂപയാണ് നൽകേണ്ടത്. അതേസമയം, കണ്ണൂരിൽനിന്നുള്ള യാത്ര നിരക്ക് 94,248 രൂപയും കൊച്ചിയിൽ നിന്ന് 93,231 രൂപയുമാണ്. കണ്ണൂരിനെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള തീർഥാടകർ 41,580 രൂപയാണ് അധികം നൽകേണ്ടിവരുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 516 പേർക്ക് കൂടി അവസരമുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരുന്നു. ഇതേതുടർന്ന് കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്ക് മാറാൻ 1,200ലധികം തീർഥാടകരാണ് അപേക്ഷ സമർപ്പിച്ചത്. ഞായറാഴ്ചയായിരുന്നു ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന അവസരം

സ്കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ പ്രമാണിച്ചു അഞ്ചിരട്ടി വരെയാണ് വിമാനകമ്പനികൾ മത്സരിച്ചു നിരക്ക് കൂട്ടിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് നിരക്ക് 21,000 രൂപയായിരുന്നത് 39,921 രൂപയായി. വിഷുദിനത്തില്‍ ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് ഈടാക്കുക.
എയർ ഇന്ത്യക്കൊപ്പം മറ്റു വിമാന കമ്പനികളുടെ കോഴിക്കോട്-ദുബായ് നിരക്കും നാലിരട്ടി വർധിപ്പിച്ചു. 9,000-10,000ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് ഈ സമയത്തു 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തില്‍നിന്ന് 12,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്നത് അഞ്ചിരട്ടിയാക്കി 40,000 മുതല്‍ 60,000 വരെയായി ഉയർന്നു.

നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും ഇരട്ടികളുടെ വർധനയുണ്ട്. നിലവില്‍ 10,000-നും 12,000-ത്തിനും ഇടയില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതല്‍ 52,370 രൂപവരെ നല്‍കണം.
ദുബായ്-കണ്ണൂർ നിരക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ വർധിപ്പിച്ചു. 31,523 രൂപ വരെയാണ് നിരക്ക് ഉയർത്തിയത്. പെരുന്നാളിന്റെ അടുത്ത ദിവസങ്ങളില്‍ 52,143 രൂപയും വിഷുദിവസം 57,239 രൂപയും നല്‍കണം.
ദുബായ്-നെടുമ്പാശ്ശേരി ടിക്കറ്റ്നിരക്ക് 25,835 മുതല്‍ 38,989 രൂപ വരെയായി ഉയരും. 30-ന് 49,418 രൂപ നല്‍കണം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് തിരുവനന്തപുരം നിരക്ക് 29-ന് 62,216 രൂപയാണ്. വിഷു കഴിയും വരെ 40,000-ത്തിന് മുകളിലാണ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ജിദ്ദ-കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം നിരക്കും വർധിക്കും. 39,921 മുതല്‍ 53,575 രൂപവരെ വർധിക്കും. 15,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്.