സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എടിഎം വഴിയുള്ള ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ വൻ വരുമാനം നേടുന്നതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. എന്നാൽ മറ്റ് പൊതുമേഖലാ ബാങ്കുകൾ (PSB) ഈ ഇനത്തിൽ സാമ്പത്തിക നഷ്ടം നേരിടുകയാണെന്നും സർക്കാർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എടിഎമ്മുകളിലെ ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ എസ്ബിഐ 2,043 കോടി രൂപ വരുമാനം നേടി. അതേസമയം ഒൻപത് പിഎസ്ബികൾക്ക് 3,738.78 കോടി രൂപ നഷ്ടം നേരിട്ടു. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗവൺമെന്റിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കും കാനറ ബാങ്കും മാത്രമാണ് എടിഎം ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ ലാഭമുണ്ടാക്കിയ മറ്റ് പിഎസ്ബികൾ. 90.33 കോടി രൂപ, 31.42 കോടി രൂപ എന്നിങ്ങനെയാണ് ഇരു ബാങ്കുകളും ഈ ഇനത്തിൽ ലാഭം നേടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി എടിഎം ഇടപാടുകളിൽ നിന്ന് എസ്ബിഐ സ്ഥിരമായി ഉയർന്ന ഫീസ് വരുമാനം നേടുന്നതായും അതേസമയം മറ്റ് പിഎസ്ബികൾ നഷ്ടം നേരിടുന്നതായും ഗവൺമെന്റ് മറുപടി വ്യക്തമാക്കുന്നു.

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിശ്ചിത പരിധിക്ക് ശേഷം പൊതുമേഖലാ ബാങ്കുകൾ നേടിയ പണത്തെക്കുറിച്ചായിരുന്നു എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യം. ആർബിഐ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് എല്ലാ മാസവും സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ അഞ്ച് സൗജന്യ ഇടപാടുകൾക്ക് അർഹതയുണ്ടെന്ന് പങ്കജ് ചൗധരി പറഞ്ഞു. മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മെട്രോ സെന്ററുകളിൽ മൂന്ന് സൗജ്ന്യ ഇടപാടുകൾക്കും നോൺ-മെട്രോ സെന്ററുകളിൽ അഞ്ച് ഇടപാടുകൾക്കും ഉപഭോക്താക്കൾ അർഹരാണ്. ഓരോ മാസവും സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ഓരോ എടിഎം ഇടപാടിനും ബാങ്കുകൾ നിരക്കുകൾ ഈടാക്കുന്നു. 21 രൂപയാണ് ഇത്തരത്തിൽ ഫീസ് ഇനത്തിൽ ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
SBI earned ₹2,043 crore from ATM fees in 5 years, while nine PSBs faced ₹3,738.78 crore in losses. Understanding the disparity in public sector banks’ ATM incom