വർഷങ്ങളായി വമ്പൻ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും, സെലിബ്രിറ്റികൾക്ക് സുരക്ഷ ഒരുക്കുന്നതിലുമെല്ലാം ബൗൺസർമാരാരുടെ പങ്കാളിത്തം നിർണായകമാണ്. സാധാരണയായി പുരുഷന്മാർ ഈ തൊഴിലിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ശാരീരിക ക്ഷമതയും മാനസിക ശക്തിയും കൈമുതലാക്കി നിരവധി സ്ത്രീകൾ ഇപ്പോൾ ഈ രംഗത്തേക്ക് വരുന്നുണ്ട്. അത്തരത്തിലുള്ള വനിതാ ബൗൺസറാണ് അനു കുഞ്ഞുമോൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സൂപ്പർതാരം മോഹൻലാലിന് ഒപ്പം ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി ബൗൺസറാണ് അനു.

കറുത്ത ടീ-ഷർട്ടും ജീൻസും ധരിച്ച് ആത്മവിശ്വാസത്തോടെ മോഹൻലാലിന് വഴിയൊരുക്കുന്ന അനുവിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു. പുരുഷാധിപത്യമുള്ള വാച്ച് ആൻഡ് വാർഡ് സ്റ്റാഫിൽ നിന്ന് വ്യത്യസ്തമായി സ്റ്റീരിയോടൈപ്പുകളെ തകർക്കുകയാണ് അനു. കേരളത്തിൽ പ്രൊഫഷണൽ ബൗൺസർമാരായി വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിതാ ശക്തിയുടെ മുഖമായാണ് സമൂഹമാധ്യമങ്ങളിൽ അനു നിറയുന്നത്.
ഫിസിക്കൽ ഫിറ്റ്‌നസ് നൽകിയ ആത്മവിശ്വാസവുമായാണ് 37കാരിയായ അനു ബൗൺസർ പ്രൊഫഷനിലേക്ക് വന്നത്. ആളുകളോട് ആത്മവിശ്വാസത്തോടെ ഇടപെട്ടാൽ ലഭിക്കേണ്ട ബഹുമാനം താനെ ലഭിക്കുമെന്നാണ് അനുവിന്റെ പക്ഷം. പല തരത്തിലുള്ള വെല്ലുവിളികൾ മറികടന്നാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സഹോദരിയും അമ്മയും ഉൾപ്പെട്ട കുടുംബത്തിന് അന്തസോടെ സമൂഹത്തിൽ ജീവിക്കണം. അതിന് വെല്ലുവിളികളെ മറികടക്കാൻ ആവശ്യമായ മാനസിക ശക്തി ആവശ്യമാണ്-പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അനു പറഞ്ഞു.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ നിന്നാണ് അനു ബൗൺസർ പ്രൊഫഷനിലേക്ക് എത്തിയത്. സിനിമ പ്രമോഷൻ, സെലിബ്രിറ്റി ചടങ്ങുകൾ എന്നിവയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്ന അനു ഒരു പരിപാടിയിൽ തന്നെ തള്ളിമാറ്റിയ ബൗൺസറുമായി വാഗ്വാദത്തിൽ ഏർപ്പെടേണ്ടി വന്നു. ഈ സംഭവത്തിന് ശേഷം ബൗൺസർമാരെ നിയോഗിച്ച ഏജൻസിയെ അനു സമീപിച്ച് എന്തുകൊണ്ട് വനിതാ ബൗൺസർമാരെ നിയോഗിക്കുന്നില്ലെന്ന് അന്വേഷിച്ചതിനു പിന്നാലെ ബൗൺസറാകാൻ താത്പര്യമുണ്ടെന്ന് അവരെ അറിയിച്ചു. ഇതാണ് ബൗൺസർ എന്ന പ്രൊഫഷണിലേക്ക് എത്തിച്ചത്. നിലവിൽ നിരവധി വനിതാ സെലിബ്രിറ്റികളുടേയും ബിസിനസ് പ്രൊഫഷനലുകളുടേയും ബോഡിഗാർഡ് ആയി അനു പ്രവർത്തിക്കുന്നു.
Meet Anu Kunjumon, one of Kerala’s first female bouncers, breaking gender stereotypes in the security industry. From celebrity events to high-profile gatherings, she proves strength knows no gender.