കടുത്ത ചൂടിനെ നേരിടാൻ കൂൾ റൂഫ് പോളിസിയുമായി കേരളം. ഇന്ത്യയിൽ തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് പോളിസി അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറാനാണ് കേരളം ഒരുങ്ങുന്നത്. ഇൻഡോർ കൂളിങ് പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായി ചൂട് കുറയ്ക്കാനുള്ള നടപടികൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഏജൻസികളെയും ശാക്തീകരിക്കുന്ന നയമാണ് കൂൾ റൂഫ് പോളിസി.

കൂൾ റൂഫ് നയത്തിന്റെ ഡ്രാഫ്റ്റ് പൂർത്തീകരണ ഘട്ടത്തിലാണെന്നും ജൂൺ മാസത്തോടെ സംസ്ഥാന സർക്കാരിന് ഇത് സമർപ്പിക്കുമെന്നും എനർജി മാനേജ്‌മെന്റ് സെന്റർ (EMC) ഡയറക്ടർ ആർ. ഹരികുമാർ പറഞ്ഞു. കൂൾ റൂഫിങ് സൊല്യൂഷൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇഎംസി ‘കുളിർമ’ എന്ന പേരിൽ കാംപെയ്ൻ അരംഭിച്ചിട്ടുണ്ട്. കാംപെയ്നിലൂടെ കെട്ടിടങ്ങൾക്കുള്ളിൽ ചൂട് കുറയ്ക്കുന്നതിന് മേൽക്കൂരകളിൽ സോളാർ റിഫ്ലക്റ്റീവ് ഇൻഡക്സ് (SRI) ഉള്ള വെളുത്ത പെയിന്റ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഈ കാംപെയ്ൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

മേൽക്കൂരയിൽ പ്രതിബിംബമുള്ള പ്രത്യേക പെയിന്റ് ഉപയോഗിക്കുന്നത് ചൂട് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2023ലാണ് തെലങ്കാന ഇന്ത്യയിൽ ആദ്യമായി കൂൾ റൂഫ് പോളിസി അവതരിപ്പിച്ചത്. ഈ നയത്തിലൂടെ തെലങ്കാന ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും അർബൻ ഹീറ്റ് ഐലൻഡ് ഇഫക്റ്റ് നേരിടുന്നതിനുമായി ഗവൺമെന്റ്, വാണിജ്യ, റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കൂൾ റൂഫുകൾ നിർബന്ധമാക്കി. ഇത്തരത്തിലുള്ള നയമാണ് കേരളവും നടപ്പാക്കുക.
Kerala is set to introduce a Cool Roof Policy to combat extreme heat, making it the second Indian state after Telangana. The policy promotes reflective roofs and indoor cooling measures through the ‘Kulirma’ campaign.
