
വിദേശത്തു നിന്നും യാത്രക്കാർ ധരിച്ചെത്തുന്ന വ്യക്തിപരമായതോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങളുടെ കാര്യത്തിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. യാത്രക്കാർ ധരിക്കുന്ന ഇത്തരത്തിലുള്ള ആഭരണങ്ങൾ ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിടിച്ചെടുക്കുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യരുതെന്നും യാത്രക്കാർ അതിന്റെ പേരിൽ പീഡനം നേരിടേണ്ടിവരരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദേശത്തു നിന്നും എത്തിച്ചേരുമ്പോൾ കുടുംബ, പാരമ്പര്യ വസ്തുക്കൾ ഉൾപ്പെടെയുള്ള ആഭരണങ്ങളെക്കുറിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത സന്ദർഭങ്ങൾ എടുത്തുകാണിച്ച 30ലധികം ഹർജികൾ പരിശോധിച്ചാണ് കോടതി വിധി. വർഷങ്ങളായി കൈവശം വെച്ചിരിക്കുന്ന ആഭരണങ്ങൾ കൊണ്ടുവരുമ്പോൾ പോലും പലരും രസീത് അടക്കമുള്ളവ ആവശ്യപ്പെട്ട് ചോദ്യം ചെയ്യൽ നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ പ്രതിഭ.എം. സിങ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രത്യേക കാരണമില്ലെങ്കിൽ വ്യക്തിഗത ഉപയോഗത്തിനായി ആഭരണങ്ങൾ കൊണ്ടുപോകുന്ന യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തരുതെന്ന് വിധിയിൽ പറയുന്നു. ഇതുസംബന്ധിച്ച് വിമാനത്താവള ജീവനക്കാർക്കായി സെൻസിറ്റിവിറ്റി വർക്ക്‌ഷോപ്പുകൾ നിർബന്ധമാക്കണമെന്നും കോടതി നിർദേശിച്ചു.
പഴയ ആഭരണങ്ങൾ തടഞ്ഞുനിർത്തി അവ വാങ്ങിയ രസീതുകൾ ആവശ്യപ്പെട്ടതായി ഹർജിക്കാരായ യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. നിലവിലുള്ള 2016ലെ ബാഗേജ് നിയമം അനുസരിച്ച് മടങ്ങിവരുന്ന പൗരന്മാർക്ക് നിശ്ചിത പരിധിക്കുള്ളിൽ ഡ്യൂട്ടി ഫ്രീ സ്വർണ്ണാഭരണങ്ങൾ അനുവദനീയമാണ്. എന്നാൽ ഉപയോഗിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ ഇനങ്ങളിൽ പെടുന്ന ആഭരണങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.
സ്വർണ്ണ വിലയിലെ വർദ്ധനവും കണക്കിലെടുത്താണ് ഹൈക്കോടതി വിധി. മെയ് 19നകം പഴയ നിയമം അപ്ഡേറ്റ് ചെയ്യുകയോ വ്യക്തമായ SOP പുറപ്പെടുവിക്കുകയോ ചെയ്യണമെന്ന് CBIC യോട് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. പഴയ ആഭരണങ്ങളുടെ കൈകാര്യം ചെയ്യലും മൂല്യനിർണ്ണയ പ്രക്രിയകളും ലളിതമാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.