ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുമാണ് സന്ദർശനം. വിമാനത്താവളത്തിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു.

ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹംദാനെ രാജ്യം സ്വീകരിച്ചത്. പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനം ഇന്ത്യ-യുഎഇ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു.
Dubai Crown Prince Sheikh Hamdan bin Mohammed arrives in India for his first official visit, highlighting efforts to strengthen India-UAE strategic and economic ties.