ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും വിന്യസിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ആരംഭിച്ച പൈലറ്റ് പദ്ധതികൾ കേരളത്തിലും നടപ്പാക്കും. അഞ്ച് പൈലറ്റ് പദ്ധതികളിലായി 37 വാഹനങ്ങളാണ് ഉള്ളത്. ഇവ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി അടക്കമുള്ള പത്ത് നിയുക്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഒമ്പത് ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകളും പൈലറ്റ് പദ്ധതികളിൽ ഉൾപ്പെടും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗത മേഖലയിൽ പ്രത്യേകിച്ച് ബസുകളിലും ട്രക്കുകളിലും വാണിജ്യപരമായി ലാഭകരമായ ഹൈഡ്രജൻ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുക, ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പൈലറ്റ് പ്രൊജക്റ്റിന്റെ ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം പൈലറ്റ് സംരംഭങ്ങളിലൂടെ വിലയിരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എൻടിപിസി, അനെർട്ട്, അശോക് ലെയ്ലാൻഡ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ എന്നിവയുൾപ്പെടെയുള്ള പ്രധാന കമ്പനികൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സംരംഭത്തിനായി കേന്ദ്ര ഗവൺമെന്റ് 208 കോടി രൂപയുടെ ബജറ്റ് അനുവദിച്ചിട്ടുണ്ട്. 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ എല്ലാ പദ്ധതികളും കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Under the National Green Hydrogen Mission, Kerala will see pilot projects deploying 37 hydrogen-powered buses and trucks across key routes with 9 refueling stations planned.