അൻപതു കോടി രൂപ വിലവരുന്ന അപൂർവയിനം നായ സ്വന്തമാണെന്ന് അവകാശപ്പെട്ട് അടുത്തിടെ ബെംഗളൂരു സ്വദേശി വാർത്തകളിൽ നിറഞ്ഞിരുന്നു. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്നുള്ള അപൂർവയിനം വോൾഫ് നായയാണ് ഇതെന്നും ലോകത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യ ബ്രീഡ് ആണെന്നുമെല്ലാമുള്ള വമ്പൻ കഥകളായിരുന്നു ബെംഗളൂരു സ്വദേശിയായ സതീശ് എന്ന ഡോഗ് ബ്രീഡർ ഇറക്കിയത്. ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ അടക്കം സതീശിന്റെ കഥ വിശ്വസിച്ച് വാർത്തയും കൊടുത്തു. എന്നാൽ ഇയാളുടെ അവകാശവാദങ്ങളെല്ലാം വെറും ‘തള്ളായിരുന്നു’ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നായയെ സംബന്ധിച്ചുള്ള കഥകളുടെ കള്ളി വെളിച്ചത്തായിരിക്കുന്നത്. ജെപി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നായയുടെ വില സംബന്ധിച്ച പ്രചാരണം വ്യാജമാണെന്ന് ഇഡി കണ്ടെത്തി. നായയെ വാങ്ങിയതുമായി ബന്ധപ്പെട്ട പണം കൈമാറ്റ രേഖകളും ഇയാൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. യുഎസ്സിൽ നിന്ന് നായയെ വാങ്ങിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് ഇത്തരം ഇടപാടുകൾ ഒന്നും ഇയാൾ നടത്തിയിട്ടില്ലെന്നും ഇഡി പറഞ്ഞു. ഇയാൾ 50 കോടി രൂപ എന്ന് അവകാശപ്പെടുന്ന ഡോഗ് ബ്രീഡ് കൊക്കേഷ്യൻ അല്ലെന്നും ഇന്ത്യൻ ബ്രീഡാണെന്നുമാണ് റിപ്പോർട്ട്.
നേരത്തെ ന്യൂയോർക്ക് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ സതീശിന്റെ വമ്പൻ വിലയുള്ള നായയെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇത് വിശ്വസിച്ചാണ് നിരവധി ദേശീയ, മലയാളം മാധ്യമങ്ങളും ‘വാർത്ത’ ഏറ്റുപിടിച്ചത്.
