റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് (JPL) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതിന് മുന്നോടിയായി കമ്പനിയിൽ വലിയ നേതൃമാറ്റത്തിന് സാധ്യത. നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ ആകാശ് അംബാനിയെ ജിയോ പ്ലാറ്റ്‌ഫോംസിന്റെ മാനേജിംഗ് ഡയറക്ടറായി ഉയർത്താനാണ് നീക്കം. ജിയോ ഇൻഫോകോമിന്റെ ചെയർമാനായ ആകാശ്, ഐപിഒയ്ക്ക് മുന്നോടിയായി കമ്പനിയുടെ പൂർണ്ണ ചുമതലയിലേക്ക് വരുമെന്നാണ് സൂചന. നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നതിനും പിൻഗാമിയെക്കുറിച്ചുള്ള വ്യക്തത വരുത്തുന്നതിനുമാണ് ഈ നീക്കം. മുകേഷ് അംബാനി ചെയർമാനായി തുടരും.

ആകാശ് അംബാനിയുടെ നേതൃത്വത്തിന് കീഴിൽ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും വലിയ മാറ്റങ്ങളാണ് ജിയോ ലക്ഷ്യമിടുന്നത്. 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 45 കോടിയിലധികം വരിക്കാരുള്ള ജിയോ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 22,118 കോടി രൂപയുടെ അറ്റാദായം നേടി മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ആകാശിനൊപ്പം ഇഷ അംബാനിയും അനന്ത് അംബാനിയും ബോർഡ് അംഗങ്ങളായി തുടരുന്നുണ്ട്.
2026ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 130 ബില്യൺ ഡോളർ മൂല്യം പ്രതീക്ഷിക്കുന്ന ഈ ഐപിഒ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുവിൽപ്പനകളിൽ ഒന്നായിരിക്കും. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിക്കുന്നത് വൈകിയെങ്കിലും, സെബിയുടെ പുതിയ ഇളവുകൾ പ്രകാരം 2.5 ശതമാനം ഓഹരികൾ മാത്രം വിറ്റഴിച്ച് 3.25 ബില്യൺ ഡോളർ സമാഹരിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഐപിഒ നടപടികൾക്കായി 17 ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരെ കമ്പനി ഇതിനകം നിയോഗിച്ചിട്ടുണ്ട്.
