ഊർജ്ജ മേഖലയിലെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയും സൗദി അറേബ്യയും. സൗദി സഹകരണത്തോടെ ഇന്ത്യയിൽ രണ്ട് എണ്ണ ശുദ്ധീകരണശാലകൾ സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയിൽ തീരുമാനമായി. പുനരുപയോഗ ഊർജ്ജം, കാലാവസ്ഥാ നയം തുടങ്ങിയ മേഖലകളിലും സഹകരിക്കാനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക സൗദി സന്ദർശനത്തിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മോഡിയും കൂടിക്കാഴ്ച നടത്തിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ ഒപെക്+ ഗ്രൂപ്പിൽ മുൻപന്തിയിലുള്ള സൗദി അറേബ്യ ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായിരുന്നു. എന്നാൽ റഷ്യയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ഇറക്കുമതി വർദ്ധിച്ചതോടെ വിപണിയിലെ സൗദി വിഹിതം കുറഞ്ഞു. പുതിയ എണ്ണ ശുദ്ധീകരണ ശാലകൾ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ വ്യാപാരത്തിൽ സുപ്രധാന മാറ്റം വരുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ മേഖലയിലേക്ക് പ്രവേശിക്കാൻ ദീർഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന
സൗദി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ഭീമനായ സൗദി അരാംകോയെ ഔദ്യോഗിക ആശയവിനിമയങ്ങളിൽ പരാമർശിച്ചിട്ടില്ല. സൗദി അരാംകോ രണ്ട് ശുദ്ധീകരണശാലകളെക്കുറിച്ചുള്ള ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഏറ്റവും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകുമോ എന്നതും വ്യക്തമല്ല.
ബഹിരാകാശം, ആരോഗ്യം, കായികം, തപാൽ തുടങ്ങിയ മേഖലകളിലായി ഇരുരാജ്യങ്ങളും 4 കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധവും തന്ത്രപ്രധാന മേഖലകളിലെ സഹകരണവും ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ഊർജ മേഖലയ്ക്കു പുറമേ പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കും.
India and Saudi Arabia deepen their strategic partnership with agreements on building oil refineries, boosting investments across various sectors, and enhancing cooperation in space, health, and postal services