ഔദ്യോഗിക തിരക്കുകൾക്കിടയിലും എഴുത്തിനു പ്രാധാന്യം നൽകിയ നിരവധി ഐഎഎസ്സുകാരുണ്ട്. കെ. ജയകുമാർ, കെ.വി. മോഹൻകുമാർ എന്നിങ്ങനെ ആ പേരു നീളും. ഇപ്പോൾ എഴുത്തിലൂടെ ആ നിരയിലേക്ക് ഉയരുകയാണ് ലേബർ വകുപ്പ് സെക്രട്ടറി ഡോ.കെ. വാസുകി ഐഎഎസ്. ചെന്നൈയിലെ ഇടത്തരം കുടുംബത്തിൽ നിന്ന് സിവിൽ സർവീസ് ലോകത്തേക്കുള്ള വരവ്, എംബിബിഎസ് പഠനകാലം, കുടുംബ ജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള ജീവിതപാഠമാണ് വാസുകിയുടെ ‘ദി സ്കൂൾ ഓഫ് ലൈഫ്’. ഈ മാസം ഒൻപതിന് പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ കവർചിത്രം വാസുകി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കി. ഇതിനൊപ്പം ആമുഖ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്.
2008 സിവിൽ സർവീസ് പരീക്ഷയിലെ 97ആം റാങ്കുകാരിയാണ് വാസുകി. വിജയത്തിളക്കത്തിലും പരാജയങ്ങളും ഉത്കണ്ഠകളും തന്റെ ജീവിതത്തെ അലട്ടിയിരുന്നതായി വാസുകി പറയുന്നു. അവയെ തരണം ചെയ്ത യാത്രയാണ് പുസ്തകത്തിലുള്ളത്. ജീവിതപ്പാച്ചിലിൽ നമ്മൾ പലപ്പോഴും നഷ്ടപ്പെടുത്തുന്ന സ്നേഹത്തിലേക്കും ലക്ഷ്യത്തിലേക്കും സത്യത്തിലേക്കുമുള്ള യാത്ര എല്ലാ പ്രായക്കാർക്കും ഒരുപോലെ വായിക്കാനാകുന്ന ശൈലിയിൽ ‘ദി സ്കൂൾ ഓഫ് ലൈഫിൽ’ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരിക്കുന്നു. ഇത്രകാലത്തെ ജീവിതത്തെയും അനുഭവങ്ങളെയും ‘നിധി’ എന്നാണ് വാസുകി വീഡിയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒരു ദീർഘ നിശ്വാസമെടുത്ത് ഓർത്തുനോക്കുമ്പോൾ ഉണ്ടാകുന്ന ആത്മപരിശോധനയുണ്ട്. അതിൽ നിന്നും ലഭിക്കുന്ന തിരിച്ചറിവ് വലിയൊരു നിധിയാണ്. ആ ആത്മപരിശോധനയും തിരിച്ചറിവുമാണ് പുസ്തകത്തിന്റെ കാതൽ.

K. Vasuki IAS shares deep introspective life lessons in her book, The School of Life, reflecting on her journey from civil service to personal wisdom.