പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂറിലൂടെ” ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ്. പാക്കിസ്താൻ, പാക് അധിനിവേശ കാശ്മീർ (PoK) എന്നിവിടങ്ങളിലെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമാമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തത്. കേന്ദ്രീകൃതവും, തീവ്രതയുള്ളതുമായ ആക്രമണം പാക്കിസ്താന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരെയല്ല എന്നും ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം, മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ താവളം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 22ന് പഹൽഗാമിൽ 26 നിരപരാധികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യയുടെ തിരിച്ചടി.
ആക്രമണ ലക്ഷ്യങ്ങളുടെ കൃത്യമായ കോർഡിനേറ്റുകൾ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരുന്നു. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ നേതാക്കളെ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ സൈന്യം ആക്രമണത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തത്. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളും സംയുക്തമായാണ് ആക്രമണം നടത്തിയത്. ഭീകര ക്യാമ്പുകൾ ലക്ഷ്യമിടാൻ കൃത്യതയുള്ള യുദ്ധോപകരണങ്ങളാണ് ഉപയോഗിച്ചത്.
ഇന്ത്യൻ സൈന്യം തകർത്ത ഒമ്പത് കേന്ദ്രങ്ങളിൽ നാലെണ്ണം പാക്കിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. പാക്കിസ്താനിലെ ബഹാവൽപൂർ, മുരിദ്കെ, സിയാൽകോട്ട് എന്നീ പ്രദേശങ്ങളാണ് ഇതിൽ പ്രധാനം. നിരോധിത ഭീകര സംഘടനകളായ ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെയും മുരിഡ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബയുടെയും ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ഓപ്പറേഷൻ.
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹർ 1999ൽ മോചിതനായതുമുതൽ ബഹാവൽപൂർ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചുവരുന്നത്. പുൽവാമ, പാർലമെന്റ് ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന ആക്രമണങ്ങൾക്ക് പിന്നിൽ ജെയ്‌ഷെ മുഹമ്മദാണ്. 2008ലെ മുംബൈ ആക്രമണത്തിന് നേതൃത്വം നൽകിയത് മുരിദ്കെയിൽ നിന്നുള്ള ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്കർ ഇ തൊയ്ബയാണ്.
India launched Operation Sindoor in retaliation for the Pahalgam terror attack, targeting terrorist bases in Pakistan and Pakistan-occupied Kashmir.